മുംബൈ: ക്രിക്കറ്റിന്റെ എല്ലാ തരം രൂപങ്ങളിൽ നിന്നും വിരമിച്ച് ഇന്ത്യൻ സ്‌പിന്നർ ഹർഭജൻ സിംഗ്. തന്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് 23 വർഷങ്ങളോളം നീണ്ട ബൃഹത്തായ കരിയർ മതിയാക്കുന്നതായി ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓഫ് സ്‌പിന്നർ അറിയിച്ചത്. ഐപിഎൽ മൽസരങ്ങളിലും താരം ഇനി കളിക്കില്ല.
41 വയസുകാരനായ താരം 2016ലാണ് ഇന്ത്യക്കായി അവസാനം കളിച്ചത്. പിന്നീട് ഐപിഎലിൽ ഹർഭജൻ സജീവമായിരുന്നു. 1998ൽ ഇന്ത്യക്കായി അരങ്ങേറിയ താരമാണ് ഹർഭജൻ സിംഗ്. ടെസ്‌റ്റ്, ഏകദിന അരങ്ങേറ്റങ്ങൾ ആ വർഷം തന്നെ നടന്നു. 2006ൽ ടി-20 അരങ്ങേറ്റവും നടന്നു.
103 ടെസ്‌റ്റ് മൽസരങ്ങളിൽ നിന്ന് 417 വിക്കറ്റുകളാണ് താരത്തിനുള്ളത്. ഭേദപ്പെട്ട ലോവർ ഓർഡർ ബാറ്റർ കൂടിയായ ഹർഭജൻ 9 ഫിഫ്റ്റിയും 2 സെഞ്ചുറിയും സഹിതം ടെസ്‌റ്റിൽ 2224 റൺസും നേടിയിട്ടുണ്ട്. 236 ഏകദിന മൽസരങ്ങളിൽ നിന്ന് 269 വിക്കറ്റുകളും 28 ടി-20കളിൽ നിന്ന് 25 വിക്കറ്റും അദ്ദേഹം സ്വന്തമാക്കി.
മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിംഗ്‌സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ഐപിഎൽ ടീമുകളിലും കളിച്ച ഭാജി 163 മൽസരങ്ങളിൽ നിന്ന് 150 വിക്കറ്റുകളാണ് നേടിയത്.
Read Also: കെ-റെയിൽ; എതിർപ്പ് മാറി പദ്ധതി നടപ്പിലാവുമെന്ന് മുഖ്യമന്ത്രി