ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് പരിശോധനാ സാമ്പിളുകളുടെ എണ്ണം 40 കോടി കടന്നതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). ജൂൺ മാസത്തിൽ പ്രതിദിനം ശരാശരി 18 ലക്ഷത്തിലധികം സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു.
ജൂൺ ഒന്ന് വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയിൽ 35 കോടി സാമ്പിളുകളാണ് പരിശോധനയ്‌ക്ക് വിധേയമാക്കിയത്. എന്നാൽ ജൂൺ 25 ആയപ്പോഴേക്കും ഇത് 40,18,11,892 ആയി ഉയർന്നതായി ഐസിഎംആർ ഡയറക്‌ടർ ജനറൽ പ്രൊഫസർ ഡോ. ബൽറാം ഭാർഗവ പറഞ്ഞു.
രാജ്യത്തെ അകെ ഡയഗ്‌നോസ്‌റ്റിക് ലബോറട്ടറികളുടെ എണ്ണം 2,675 ആണ്. ഇതിൽ 1,676 എണ്ണം സർക്കാർ ലാബുകളും 999 എണ്ണം സ്വകാര്യ ലാബുകളുമാണെന്നും ഐസിഎംആർ വ്യക്‌തമാക്കി.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 48,698 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട് ചെയ്‌തത്. 64,818 പേർ രോഗമുക്‌തി നേടിയപ്പോൾ 1,183 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഇതുവരെ 3,01,83,143 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. ഇതിൽ 2,91,93,085 പേർ രോഗമുക്‌തി നേടി. 3,94,493 പേർക്കാണ് രാജ്യത്ത് കോവിഡ് മൂലം ജീവൻ നഷ്‌ടമായത്.
രാജ്യത്ത് നിലവിൽ 5,95,565 സജീവ കേസുകളാണുള്ളത്. രോഗമുക്‌തി നിരക്ക് 96.72 ശതമാനവും മരണനിരക്ക് 1.31 ശതമാനവുമാണ്.
Most Read: സികെ ജാനുവിന് കോഴ; എം ഗണേഷുമായുള്ള ഫോണ്‍ സംഭാഷണവും പുറത്തുവിട്ട് പ്രസീത