ബീജിങ്: 59 ചൈനീസ് ആപ്ളിക്കേഷനുകൾ നിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിന് എതിരെ ചൈന. ഇന്ത്യൻ സർക്കാരിന്റെ തീരുമാനം ലോക വ്യാപാര സംഘടന (ഡബ്ള്യൂടിഒ)യുടെ ന്യായമായ ബിസിനസ് നിയമങ്ങളുടെ ലംഘനമാണെന്നും ഇത് ചൈനീസ് കമ്പനികളെ വേദനിപ്പിക്കുമെന്നും ചൈന ബുധനാഴ്‌ച പറഞ്ഞു.
വിവേചനപരമായ നടപടികൾ തിരുത്താനും ഉഭയകക്ഷി സഹകരണത്തിന് കൂടുതൽ നാശമുണ്ടാക്കാതിരിക്കാനും ഞങ്ങൾ ഇന്ത്യയോട് അഭ്യർഥിക്കുന്നു, ”- ചൈനീസ് എംബസി വക്‌താവ് ജി റോംഗ് പ്രസ്‌താവനയിൽ പറഞ്ഞു.
ടിക് ടോക്ക്, യുസി ബ്രൗസർ, വീ ചാറ്റ് തുടങ്ങി 59 ചൈനീസ് ആപ്പുകൾ എന്നത്തേക്കുമായി നിരോധിച്ച് ഇന്ത്യ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. ഷോപ്പിംഗ് ആപ്പായ ക്ളബ്ബ് ഫാക്‌ടറി ബിഗോ ലൈവ്, മൊബൈൽ കമ്പനിയായ ഷവോമിയുടെ എംഐ വീഡിയോ കോൾ തുടങ്ങിയ ആപ്പുകളും നിരോധിച്ചവയുടെ പട്ടികയിൽ ഉൾപ്പെടും.
രാജ്യ സുരക്ഷയെ ബാധിക്കുന്നു എന്നതുൾപ്പടെയുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് 59 ആപ്പുകൾ ജൂൺ അവസാനത്തോടെ ഇന്ത്യ നിരോധിച്ചത്. ഗാൽവനിലുണ്ടായ സംഘർഷത്തിന് പിന്നാലെയാണ് ഇന്ത്യ ചൈനക്കെതിരെ നടപടി ആരംഭിച്ചത്. ടിക് ടോക്ക്, പബ്‌ജി എന്നിവയായിരുന്നു നിരോധിക്കപ്പെട്ട ആപ്പുകളിലെ പ്രധാനികൾ.
മൊത്തം 267 ചൈനീസ് ആപ്പുകൾക്കാണ് കേന്ദ്രസർക്കാർ ഇതുവരെ നിരോധനം ഏർപ്പെടുത്തിയത്. ഐടി നിയമത്തിലെ 69എ വകുപ്പ് പ്രകാരമായിരുന്നു നടപടി. ഇടക്കാല നിരോധനമാണ് ഏർപ്പെടുത്തിയിരുന്നത്. എന്നാൽ ചൈനീസ് കമ്പനികളുടെ വിശദീകരണം തൃപ്‌തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസർക്കാർ ആപ്പുകൾക്ക് സ്‌ഥിരമായി നിരോധനം ഏർപ്പെടുത്തിയത്.
Also Read: കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് യുപിയിൽ ബിജെപി എംഎൽഎ രാജിവച്ചു