ബെയ്‌ജിങ്: ചൈനീസ് സ്‌ഥാപനങ്ങള്‍ക്കും മൊബൈല്‍ ആപ്പുകള്‍ക്കും എതിരെയുള്ള ഇന്ത്യയുടെ നടപടികള്‍ അനിയന്ത്രിതമാവുന്നുവെന്നും ചൈനയില്‍ നിന്നുള്ള കമ്പനികളെ അടച്ചുപൂട്ടുന്നത് വെറും രാഷ്‌ട്രീയ താല്‍പര്യത്തോടുകൂടിയുള്ള നടപടിയാണെന്നും ചൈനീസ് മുഖപത്രമായ ഗ്‌ളോബല്‍ ടൈംസ്.
രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന് കാണിച്ച് 54 ചൈനീസ് ആപ്പുകള്‍ക്ക് അടുത്തിടെ ഇന്ത്യ നിരോധനം പ്രഖ്യാപിച്ചിരുന്നു. കൂടാതെ ചൈനീസ് കമ്പനിയായ വാവേയുടെ ഇന്ത്യയിലുടനീളമുള്ള ഓഫിസുകളിൽ ആദായനികുതി വകുപ്പിന്റെ പരിശോധനയും നടന്നു. നേരത്തെ ഷാവോമി, ഓപ്പോ തുടങ്ങിയ കമ്പനികളിലും പരിശോധന നടന്നിരുന്നു. ഇതിന്റെ പശ്‌ചാത്തലത്തിലാണ് ചൈനീസ് പത്രത്തിന്റെ പ്രതികരണം.
അതിര്‍ത്തിയില്‍ ചൈനയുമായി പ്രശ്‌നങ്ങളുണ്ടാക്കി ചൈനീസ് സൈനികരില്‍ നിന്ന് കനത്ത പ്രതികരണം ഉണ്ടായതോടെ നേട്ടമൊന്നും ലഭിക്കാതായതോടെയാണ് ഇന്ത്യയിലെ ചൈനീസ് കമ്പനികള്‍ക്ക് നേരെ ഇന്ത്യന്‍ ഭരണകൂടം തിരിഞ്ഞതെന്ന് ഗ്‌ളോബല്‍ ടൈംസ് ആരോപിക്കുന്നു. കമ്പനികള്‍ക്കെതിരെയുള്ള നടപടികളില്‍ ചൈനീസ് അധികൃതര്‍ ഇതുമായി ബന്ധപ്പെട്ട ആശങ്ക പ്രകടിപ്പിച്ചതായും ചൈനീസ് സ്‌ഥാപനങ്ങളോട് മാന്യമായി പെരുമാറണെന്ന് ആവശ്യപ്പെട്ടതായും ഗ്‌ളോബല്‍ ടൈംസ് പറയുന്നു.
ഇന്ത്യ ചൈനയുടെ ക്ഷമ നിരന്തരം പരീക്ഷിക്കുകയാണെങ്കിലും ഇന്ത്യയോട് പകരത്തിന് പകരം നടപടി സ്വീകരിക്കുന്നതില്‍ നിന്ന് മാറി നില്‍ക്കുന്നത് ചൈന തുടരാനാണ് സാധ്യത. അങ്ങനെയെങ്കിലും വിവേചനപരമായ നടപടികള്‍ നേരിടുന്ന വിദേശ രാജ്യങ്ങളില്‍ ചൈനയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും ചൈനീസ് മുഖപത്രം ലേഖനത്തിൽ പറഞ്ഞു.
Most Read: ബാബുവിനെ രക്ഷിക്കുന്നതിൽ വീഴ്‌ച; പാലക്കാട് ജില്ലാ ഫയർ ഓഫിസറെ സ്‌ഥലം മാറ്റി