ന്യൂഡെല്‍ഹി: മാദ്ധ്യമ സ്വാതന്ത്ര്യ സൂചികയില്‍ കൂപ്പുകുത്തി ഇന്ത്യ. റിപ്പോര്‍ട്ടേഴ്‌സ് ബിയോണ്ട് ബോര്‍ഡേഴ്‌സ് പുറത്തുവിട്ട റിപ്പോര്‍ട് പ്രകാരം മാദ്ധ്യമ സ്വാതന്ത്ര്യത്തില്‍ ഇന്ത്യയുടെ സ്‌ഥാനം 150 ആയി. കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട് പ്രകാരം 142ആം സ്‌ഥാനമായിരുന്നു ഇന്ത്യയുടേത്.
മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണങ്ങള്‍ വ്യാപകമായതോടെ രാജ്യദ്രോഹം, തീവ്രവാദം എന്നിവ ആരോപിച്ച് മാദ്ധ്യമ പ്രവര്‍ത്തകരെ ചൂഷണം ചെയ്യുന്നത് ഒഴിവാക്കണമെന്ന് റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് ഇന്ത്യന്‍ അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയുടെ അയല്‍ രാജ്യങ്ങളിലും മാദ്ധ്യമ സ്വാതന്ത്രത്തില്‍ വീഴ്‌ച സംഭവിച്ചതായി കണക്കുകള്‍ വ്യക്‌തമാക്കുന്നുണ്ട്. 157ആം സ്‌ഥാനത്താണ് പാകിസ്‌ഥാന്‍. ശ്രീലങ്ക 146, മ്യാന്‍മര്‍ 176, ബംഗ്ളാദേശ് 162 എന്നിങ്ങനെയാണ് മറ്റ് അയല്‍രാജ്യങ്ങളുടെ ക്രമം.
എന്നാല്‍ 106ആം സ്‌ഥാനത്തുണ്ടായിരുന്ന നേപ്പാള്‍ 30 പോയിന്റുകള്‍ നേടി 76ആം സ്‌ഥാനത്തേക്ക് ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പുറത്തുവിട്ട പട്ടിക പ്രകാരം പാകിസ്‌ഥാന്‍ 145, ശ്രീലങ്ക 127, ബംഗ്ളാദേശ് 152, മ്യാന്‍മര്‍ 140 എന്നിങ്ങനെയായിരുന്നു സ്‌ഥാനം.
അതേസമയം നോര്‍വേ തന്നെയാണ് ഇത്തവണയും മാദ്ധ്യമ സ്വാതന്ത്രത്തില്‍ മുന്നില്‍. ഡെന്‍മാര്‍ക്ക്, സ്വീഡന്‍, എസ്‌റ്റോണിയ, ഫിന്‍ലന്‍ഡ് എന്നിവയാണ് യഥാക്രമം നോര്‍വേയ്‌ക്ക് പിന്നിലുള്ളത്. 177ആം സ്‌ഥാനത്തായിരുന്ന ചൈന 175ആം സ്‌ഥാസ്ഥാനത്തേക്ക് ഉയര്‍ന്നു. പട്ടികയില്‍ ഏറ്റവും താഴെ ഉത്തരകൊറിയയാണ്.
180 രാജ്യങ്ങളിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് മാദ്ധ്യമ സ്വാതന്ത്ര്യ സൂചിക തയ്യാറാക്കുന്നത്. വാര്‍ത്തകള്‍ അറിയാനുള്ള ജനങ്ങളുടെ സ്വാതന്ത്ര്യവും വാര്‍ത്തകള്‍ അറിയിക്കാന്‍ മാദ്ധ്യമങ്ങള്‍ക്കുള്ള സ്വാതന്ത്ര്യവും പരിഗണിച്ചാണ് റിപ്പോര്‍ട് തയ്യാറാക്കുന്നത്.
2021ലെ പട്ടികയില്‍ ഇന്ത്യയെ, മോശവും മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് ഭീഷണിയുയര്‍ത്തുന്നതുമായ രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. രാഷ്‌ട്രീയ പക്ഷപാതപരമായ മാദ്ധ്യമ പ്രവര്‍ത്തനം നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് വിലയിരുത്തല്‍.
Most Read: റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്‌റ്റുമോർട്ടം ചെയ്യും; അനുമതിയായി