ന്യൂഡെൽഹി: പഞ്ചാബ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉണ്ടായ സുരക്ഷാ വീഴ്‌ചയിൽ വിശദമായ അന്വേഷണം നടത്താൻ സമിതി രൂപീകരിച്ചു. റിട്ടയേഡ് ജസ്‌റ്റിസ് ഇന്ദു മൽഹോത്രയാണ് സമിതിയെ നയിക്കുന്നത്. കൂടാതെ ദേശീയാന്വേഷണ ഏജൻസിയിലെ ഓഫിസർമാരും പഞ്ചാബ് പോലീസിലെ ഉന്നത ഉദ്യോഗസ്‌ഥരും ഇന്ദു മൽഹോത്ര അധ്യക്ഷയായ സമിതിയിൽ ഉണ്ടാകും.
എന്താണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോയപ്പോൾ സംഭവിച്ചതെന്നും, എങ്ങനെയാണ് സുരക്ഷാ വീഴ്‌ചയുണ്ടായതെന്നും കണ്ടെത്തി സുപ്രീം കോടതിക്ക് റിപ്പോർട് നൽകുകയാണ് സമിതിക്ക് നൽകിയിരിക്കുന്ന ചുമതല. ഒരു ഭാഗത്തിനെ മാത്രം അനുകൂലിച്ചുകൊണ്ടുള്ള റിപ്പോർട് അല്ല വേണ്ടതെന്നും, സ്വതന്ത്രമായ അന്വേഷണമാണ് വേണ്ടതെന്നും വ്യക്‌തമാക്കിയ കോടതി, എത്രയും പെട്ടെന്ന് തന്നെ റിപ്പോർട് സമർപ്പിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
എൻഐഎ ഡയറക്‌ടർ ജനറൽ, ചണ്ഡീഗഢ് ഡിജിപി, പഞ്ചാബ് പോലീസിൽ സുരക്ഷ ചുമതലയുള്ള എഡിജിപി, പഞ്ചാബ് റജിസ്ട്രാർ ജനറൽ, ഹരിയാന ഹൈക്കോടതിയിലെ ജഡ്ജിമാർ എന്നിവരാണ് അന്വേഷണ സംഘത്തിലെ മറ്റ് അംഗങ്ങൾ. കഴിഞ്ഞ ദിവസമാണ് പഞ്ചാബ് സന്ദർശനത്തിനായി എത്തിയ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കർഷകരുടെ പ്രതിഷേധത്തെ തുടർന്ന് ഒരു ഫ്‌ളൈ ഓവറിൽ 20മിനിറ്റോളം കുടുങ്ങി കിടന്നത്. തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പഞ്ചാബ് സർക്കാരിനെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.
എന്നാൽ സുരക്ഷാ വീഴ്‌ച ഉണ്ടായിട്ടില്ലെന്നും, റോഡ് മാർഗമുള്ള യാത്ര പെട്ടെന്ന് തീരുമാനിച്ചതാണെന്നും പഞ്ചാബ് സർക്കാർ വ്യക്‌തമാക്കി. തുടർന്നാണ് സംഭവത്തിൽ സുപ്രീം കോടതി ഇടപെട്ടത്. ഇതേ തുടർന്ന് കേന്ദ്ര-സംസ്‌ഥാന സർക്കാറുകളുടെ അന്വേഷണം നിർത്തി വെക്കാൻ സുപ്രീം കോടതി നിർദ്ദേശം നൽകുകയും, അന്വേഷണത്തിന് സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്യുകയായിരുന്നു.
Read also: സിപിഎം കോഴിക്കോട് ജില്ലാ പൊതുസമ്മേളനം കർശന നിയന്ത്രണങ്ങളോടെ