പാലക്കാട്: ശിശു മരണത്തിൽ പ്രതിഷേധിച്ച് അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിക്ക് മുൻപിൽ കുത്തിയിരിപ്പ് സമരം. മരിച്ച കുട്ടിയുടെ അച്ഛൻ ഉൾപ്പടെയുള്ളവരാണ് പ്രതിഷേധിക്കുന്നത്. കുഞ്ഞിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന് ബന്ധുക്കൾ ആരോപിച്ചു. ശാശ്വത നടപടി ഉണ്ടാവും വരെ സമരം തുടരുമെന്നും ബന്ധുക്കൾ പറഞ്ഞു.
പുതൂര്‍ നടുമുള്ളി ഊരിലെ ഈശ്വരി- കുമാര്‍ ദമ്പതികളുടെ മൂന്ന് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് മരണം സ്‌ഥിരീകരിച്ചത്. സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. രണ്ടു കിലോ തൂക്കമുള്ള ആരോഗ്യമുള്ള കുഞ്ഞായിരുന്നെന്നു ബന്ധുക്കൾ പറയുന്നു.
എന്നാൽ കുട്ടിക്ക് ബിപി കൂടുതലായിരുന്നു എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ പോസ്‌റ്റുമോർട്ടത്തിന് സൗകര്യമില്ലാത്തതിനാൽ മൃതദേഹം അഗളിയിലേക്ക് കൊണ്ടുപോയി. എന്നാൽ അവിടെയും സൗകര്യമില്ലാത്തതിനാൽ പോസ്‌റ്റുമോർട്ടം നടന്നില്ല. ഈ സമയത്തൊന്നും കുഞ്ഞിന്റെ മൃതദേഹത്തോടൊപ്പം നഴ്‌സിനെയോ ആരോഗ്യ പ്രവർത്തകരെയോ വിട്ടില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു. പാലക്കാട് ജില്ലാ ആശുപത്രിയിലായിരിക്കും ഇനി കുഞ്ഞിന്റെ പോസ്‌റ്റുമോർട്ടം നടക്കുക.
ഈ സംഭവത്തോടെ അട്ടപ്പാടിയിൽ ഈ വർഷത്തെ ആദ്യത്തെ ശിശുമരണം റിപ്പോർട് ചെയ്‌തിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഔദ്യോഗിക കണക്കുകള്‍ പ്രകാരം 9 ശിശുമരണങ്ങളും അനൗദ്യോഗിക കണക്കുകള്‍ പ്രകാരം 12 മരണങ്ങളും സ്‌ഥിരീകരിച്ചിരുന്നു.
Most Read: തിരഞ്ഞെടുപ്പ് തോൽവി; കടുത്ത നടപടിയുമായി മുസ്‌ലിം ലീഗ്