ന്യൂഡെൽഹി: രാജ്യത്തെ ഇന്ധന ഉപഭോഗം ഫെബ്രുവരിയിൽ കുറഞ്ഞുവെന്ന് റിപ്പോർട്. സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ഉപഭോഗമാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്. കുത്തനെ ഉയർന്ന വിലയാണ് ഉപഭോഗം കുറയാൻ കാരണമായത് എന്നാണ് നിഗമനം.
17.21 ദശലക്ഷം ടൺ ഇന്ധനം മാത്രമാണ് ഫെബ്രുവരിയിൽ ഉപഭോഗം ചെയ്‌തിരിക്കുന്നത്. 4.9 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. പെട്രോൾ, ഡീസൽ ഉപഭോഗം കുറഞ്ഞുവെന്ന് പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് മന്ത്രാലയത്തിന്റെ കീഴിയുള്ള പെട്രോളിയം പ്‌ളാനിങ് ആൻഡ് അനാലിസിസ് സെൽ റിപ്പോർട് പറയുന്നു.
ഡീസലിന്റെ ഉപഭോഗം 8.55 ശതമാനമാണ് കുറഞ്ഞത്. 6.55 ദശലക്ഷം ടൺ ഡീസലും 2.4 ദശലക്ഷം പെട്രോളും വിറ്റു. നാഫ്‌തയുടെ വിൽപനയിൽ മാറ്റമുണ്ടായില്ല. അതേസമയം, റോഡ് നിർമാണത്തിന് ഉപയോഗിക്കുന്ന ബിറ്റുമിന്റെ വിൽപന 11 ശതമാനം കുറഞ്ഞു. എൽപിജി വിൽപന ഫെബ്രുവരിയിൽ 7.6 ശതമാനമായി ഉയരുകയും ചെയ്‌തു.
കഴിഞ്ഞ മാസം വൻ വർധനയാണ് ഇന്ധനവിലയിൽ ഉണ്ടായത്. അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിച്ചതോടെ ഉടനെ ഇന്ധന വില കുറയുമെന്ന പ്രതീക്ഷയില്ല. ക്രൂഡ് ഓയിൽ ഉൽപാദനം വർധിപ്പിക്കണമെന്ന ആവശ്യം ഒപെക് രാജ്യങ്ങൾ തള്ളിയിരുന്നു.
Also Read: വർഗീയ ശക്‌തി അധികാരത്തിൽ വരേണ്ട; ബംഗാളിൽ തൃണമൂലിനെ പിന്തുണക്കാൻ ജെഎംഎം