തിരുവനന്തപുരം: മീനിലെ മായം കണ്ടെത്തുന്നതിനായി ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ മൽസ്യയിലൂടെ വരും ദിവസങ്ങളില്‍ മേഖലാടിസ്‌ഥാനത്തില്‍ സര്‍പ്രൈസ് സ്‌ക്വാഡുകള്‍ രൂപീകരിച്ച് പരിശോധനകള്‍ തുടരുമെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. സംസ്‌ഥാന വ്യാപകമായി ഇന്ന് 93 പരിശോധനകള്‍ നടത്തിയതായും മന്ത്രി അറിയിച്ചു. പരിശോധനയുടെ ഭാഗമായി 13 മൽസ്യ സാംപിളുകൾ ശേഖരിച്ച് വിദഗ്‌ധ പരിശോധനക്കായി സംസ്‌ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ലാബുകളിലേക്ക് അയച്ചു.
ഭക്ഷ്യസുരക്ഷാ സ്‌ക്വാഡ് റാപ്പിഡ് ഡിറ്റക്ഷന്‍ കിറ്റുകള്‍ ഉപയോഗിച്ച് 36 മൽസ്യ സാംപിളുകളില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയിട്ടുണ്ടോയെന്ന് പരിശോധന നടത്തി. ഈ പരിശോധനയില്‍ രാസവസ്‌തുക്കളുടെ സാന്നിധ്യം കണ്ടെത്താനായില്ല. ഓപ്പറേഷന്‍ മൽസ്യയുടെ ഭാഗമായി 3,667 കിലോഗ്രാം പഴകിയതും രാസവസ്‌തുക്കള്‍ കലര്‍ന്നതുമായ മൽസ്യം നശിപ്പിച്ചു. ഈ കാലയളവിലെ 2,043 പരിശോധനകളില്‍ 1,118 സാംപിളുകൾ ശേഖരിച്ച് പരിശോധനക്കായി ഭക്ഷ്യ സുരക്ഷാ ലബോറട്ടറിയിലേക്ക് അയക്കുകയും ചെയ്‌തു.
റാപ്പിഡ് ഡിറ്റക്ഷന്‍ കിറ്റുകള്‍ ഉപയോഗിച്ച് പരിശോധന നടത്തിയ 649 പരിശോധനയില്‍ 9 സാംപിളുകളില്‍ രാസവസ്‌തുക്കളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ചെക്ക്‌പോസ്‌റ്റുകള്‍, സംസ്‌ഥാനത്തെ മുഴുവന്‍ മൽസ്യലേല കേന്ദ്രങ്ങള്‍, ഹാര്‍ബറുകള്‍, മൊത്തവിതരണ കേന്ദ്രങ്ങള്‍, ചെറുകിട മൽസ്യ വില്‍പന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ഈ കാലയളവില്‍ പരിശോധന നടത്തുകയും ചെയ്‌തു.
Read also: ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥർക്ക് ഇനി തുടർപരിശീലനം ഇ പ്ളാറ്റ്‌ഫോമിലൂടെയും; മന്ത്രി