തിരുവനന്തപുരം: ഹൈന്ദവ വിശ്വാസത്തെ അവഹേളിച്ച സ്‌പീക്കർ എഎൻ ഷംസീറിനെതിരെ എൻഎസ്എസ് രംഗത്ത്. സ്‌പീക്കർ പദവിയിൽ തുടരാൻ ഷംസീർ അർഹനല്ലെന്നും, വിശ്വാസികളുടെ വികാരങ്ങളെ വൃണപ്പെടുത്തി ഷംസീർ, പ്രസ്‌താവന പിൻവലിച്ചു മാപ്പ് പറയണമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പറഞ്ഞു. പ്രസ്‌താവന പിൻവലിച്ചില്ലെങ്കിൽ ഷംസീറിനെതിരെ നടപടിയെടുക്കാൻ സംസ്‌ഥാന സർക്കാരിന് ബാധ്യത ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ഹൈന്ദവ ആരാധനാമൂർത്തിയായ ഗണപതിയെ സംബന്ധിച്ച വിശ്വാസത്തെ വിമർശിച്ചുകൊണ്ടുള്ള നിയമസഭാ സ്‌പീക്കർ ഷംസീറിന്റെ നിരൂപണം ഏത് മതത്തിൽ വിശ്വസിക്കുന്നവർക്ക് ആയാലും പ്രത്യേകിച്ച് ജനാധിപത്യത്തിന്റെ ശ്രീകോവിലായ അസംബ്ളിയെ നിയന്ത്രിക്കുന്ന വ്യക്‌തിക്കായാലും യോജിച്ചതല്ല. പറഞ്ഞ സാഹചര്യം എന്തായാലും അത് ഒരുതരത്തിലും ന്യായീകരിക്കത്തക്കതല്ല. അദ്ദേഹത്തിന്റെ പ്രസ്‌താവന അതിരുകടന്നുപോയി’- സുകുമാരൻ നായർ പറഞ്ഞു.
ഓരോ മതത്തിനും അതിന്റേതായ വിശ്വാസ പ്രമാണങ്ങൾ ഉണ്ട്. അതിനെ ചോദ്യം ചെയ്യാൻ ആർക്കും അർഹതയോ അവകാശമോയില്ല. മതസ്‌പർധ വളർത്തുന്ന രീതിയിലുള്ള പെരുമാറ്റം ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അത് അംഗീകരിക്കാവുന്നതല്ലെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു. ജൂലൈ 21ന് കുന്നത്തുനാട് ജിവിഎച്ച്എസ്എസിൽ നടന്ന വിദ്യാജ്യോതി പരിപാടിയിൽ സ്‌പീക്കർ നടത്തിയ പരാമർശങ്ങളാണ് വിവാദമായത്.
ശാസ്‌ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങൾക്ക് പകരം ഹൈന്ദവ പുരാണത്തിലെ മിത്തുകളാണ് കുട്ടികളെ പഠിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് ഷംസീർ പറഞ്ഞിരുന്നു. വന്ധ്യതാ ചികിൽസയും വിമാനവും പ്ളാസ്‌റ്റിക്ക് സർജറിയുമെല്ലാം ഹിന്ദുത്വ കാലം മുതൽക്കേ ഉണ്ടെന്ന് സ്‌ഥാപിക്കുകയാണ് ചെയ്യുന്നത്. ഗണപതിയും പുഷ്‌പക വിമാനവുമല്ല ശാസ്‌ത്രം. അതൊക്കെ മിത്തുകളാണ്. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങൾ പുരോഗമനത്തെ പിന്നോട്ട് നയിക്കും. ആർട്ടിഫിഷ്യൽ ഇന്റലിൻജൻസിന്റെ കാലഘട്ടത്തിൽ ഇതൊക്കെ വെറും മിത്തുകളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Most Read| ആലുവ കൊലപാതകം; എന്തിനും ഏതിനും പോലീസിനെ കുറ്റം പറയുന്നത് തെറ്റായ പ്രവണത- ഇപി ജയരാജൻ