ന്യൂഡെൽഹി: തീവ്ര ഉഷ്‌ണതരംഗം മൂലം മഹാരാഷ്‌ട്രയിൽ ഈ വർഷം 25 പേർ മരിച്ചതായി റിപ്പോർട്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ 374ലധികം പേർക്ക് ഹീറ്റ് സ്ട്രോക്ക് കേസുകളും റിപ്പോർട് ചെയ്‌തിട്ടുണ്ട്. ആരോഗ്യവകുപ്പിൽ നിന്നുള്ള കണക്കുകൾ പ്രകാരമാണിത്. ആറ് വർഷത്തിനിടെ ഉണ്ടായ ഏറ്റവും ഉയർന്ന മരണനിരക്കാണിത്.
വിദർഭയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ രേഖപ്പെടുത്തിയത്. 15 പേരാണ് ഇവിടെ മരിച്ചത്. ആറ് പേർ മറാത്ത്വാഡയിലും നാല് പേർ വടക്കൻ മഹാരാഷ്‌ട്രയിലെ ജൽഗാവിലും മരിച്ചു. കഴിഞ്ഞ 122 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ഏപ്രിൽ മാസമാണ് കഴിഞ്ഞു പോയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ശരാശരി താപനില 35.9 ഡിഗ്രി സെൽഷ്യസായിരുന്നു.
കൊടും ചൂട് രേഖപ്പെടുത്തിയ ഏപ്രിൽ മാസത്തെ അവസാന ആഴ്‌ചയിലെ ഏറ്റവും കൂടിയ താപനിലയിൽ 46 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. അതേസമയം, പഞ്ചാബ്, ഹരിയാന, ഡെൽഹി, ഉത്തർപ്രദേശ്, രാജസ്‌ഥാൻ തുടങ്ങിയ സംസ്‌ഥാനങ്ങളിൽ അടുത്ത നാല് ദിവസം നേരിയ മഴക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇടിമിന്നലിനും 50 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യത ഉണ്ടെന്ന് മുന്നറിയിപ്പുണ്ട്.
Most Read: ഷവർമ നിർമാണം; സംസ്‌ഥാനത്ത് ഏകീകൃത മാനദണ്ഡം കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി