തിരുവനന്തപുരം: ഷവർമ നിർമാണത്തിൽ സംസ്‌ഥാനത്ത് ഏകീകൃത മാനദണ്ഡം കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിനോട് റിപ്പോർട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ചെറുവത്തൂരിൽ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ കഴിയുന്ന കുട്ടികൾക്ക് സൗജന്യ ചികിൽസ നൽകുമെന്നും മന്ത്രി അറിയിച്ചു.
അതിനിടെ ഭക്ഷ്യവിഷബാധയേറ്റ് ചെറുവത്തൂരിൽ പെൺകുട്ടി മരിച്ച സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഷവർമ വിറ്റ ഐഡിയൽ കൂൾ ബാറിന്റെ മാനേജിങ് പാർട്‌ണർ മംഗളൂരു സ്വദേശി അനക്‌സ്, ഷവർമ മേക്കർ നേപ്പാൾ സ്വദേശി സന്ദേശ് റായി എന്നിവരാണ് അറസ്‌റ്റിലായത്. മനഃപൂർവമല്ലാത്ത നരഹത്യകുറ്റം ചുമത്തി ചന്തേര പോലീസാണ് ഇരുവരെയും അറസ്‌റ്റ് ചെയ്‌തത്.
അതിനിടെ, കാസർഗോഡ് ജില്ലാ പോലീസ് മേധാവി വൈഭവ് നക്‌സേന ചെറുവത്തൂരിലെ കൂൾബാർ സന്ദർശിച്ചു. വിദേശത്തുള്ള കൂൾബാർ ഉടമക്കെതിരെയുള്ള റിപ്പോർട് കോടതിയിൽ സമർപ്പിക്കും. ഉടമയെ കേസിൽ പ്രതിചേർക്കും. കൂൾ ബാറിന് ലൈസൻസ് ഉണ്ടായിരുന്നില്ല. ജനുവരിയിൽ ഇവർ ലൈസൻസിനായി അപേക്ഷ നൽകിയിരുന്നെങ്കിലും വെബ്‌സൈറ്റിൽ അപേക്ഷ നിരസിച്ചുവെന്നാണ് നിലവിൽ കാണിക്കുന്നത്.
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയിലാണ് കണ്ടെത്തൽ. ഇന്നലെ രാവിലെ തന്നെ കടയ്‌ക്കെതിരെ പരാതി ലഭിച്ചതിന്റെ അടിസ്‌ഥാനത്തിൽ ഭക്ഷ്യസുരക്ഷാ അധികൃതർ പരിശോധന നടത്തിയിരുന്നു. ഇതിന് ശേഷമാണ് വിദ്യാർഥിനിയുടെ മരണം സംഭവിച്ചത്. ഉച്ചക്ക് കൂൾ ബാർ അടച്ചുപൂട്ടുകയും ചെയ്‌തിരുന്നു. ഇവിടേക്ക് കോഴിയിറച്ചി നൽകിയ ഇറച്ചിക്കടയും ഭക്ഷ്യസുരക്ഷാ വകുപ്പ് ഇന്ന് അടപ്പിച്ചിട്ടുണ്ട്.
Most Read: സിൽവർ ലൈൻ ബദൽ സംവാദം; പങ്കെടുക്കുന്നതിൽ വ്യക്‌തത നൽകാതെ കെ റെയിൽ എംഡി