ആലപ്പുഴ: നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്കോടെ വിജയം നേടിയ ആലപ്പുഴ തോട്ടപ്പള്ളി സ്വദേശിനി ആദിത്യലക്ഷ്‌മിയുടെ, സ്വന്തമായൊരു വീടെന്ന സ്വപ്‍നം പൂവണിയുന്നു. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപിയുടെ ഇടപെടലിനെ തുടർന്നാണ് ആദിത്യയുടെ സുരക്ഷിതമായ ഭവനം എന്ന സ്വപ്‌നം യാഥാർഥ്യമാകുന്നത്.
സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം എംബിബിഎസ് പഠനം പാതിവഴിയിൽ മുടങ്ങിയ ആദിത്യലക്ഷ്‌മിയുടെ ജീവിത സാഹചര്യങ്ങളെ കുറിച്ചുള്ള വാർത്ത നേരത്തെ മാദ്ധ്യമങ്ങൾ വഴി പുറത്തുവന്നിരുന്നു. പത്രവാർത്തകളിൽ നിന്നാണ് കെസി വേണുഗോപാലും ആദിത്യലക്ഷ്‌മിയെ കുറിച്ച് അറിയുന്നത്. തുടർന്ന് അദ്ദേഹം അന്ന് തന്നെ ആദിത്യലക്ഷ്‌മിയുടെ പ്രശ്‌നങ്ങളിൽ ഇടപെട്ടിരുന്നു.
ഹൃദയസംബന്ധമായ അസുഖം ഉള്ളതിനാൽ ആദിത്യലക്ഷ്‌മിയുടെ പിതാവ് ഓമനക്കുട്ടന് ജോലിക്ക് പോകാൻ കഴിയില്ല. അടുത്തുള്ള ചെമ്മീൻ പീലിംഗ് ഷെഡിൽ ജോലിക്ക് പോകുന്ന അമ്മയ്‌ക്ക് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് കുടംബത്തിന്റെ ആകെ നിലനിൽപ്പ്. ഇതിനിടയിൽ, പത്തിലും പ്ളസ് ടുവിലും ഫുൾ എ പ്ളസ് നേടിയ ആദിത്യലക്ഷ്‌മി നീറ്റ് പരീക്ഷയിലും ഉയർന്ന റാങ്കോടെ പാസായി. കാരക്കോണം മെഡിക്കൽ കോളേജിൽ മെറിറ്റിൽ സീറ്റും ലഭിച്ചു.
എന്നാൽ, സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം തുടർന്ന് പഠിക്കാൻ സാധിച്ചില്ല. ഇതോടെ, ഡോക്‌ടർ എന്ന സ്വപ്‌നം മനസിൽ നിന്ന് മായ്ച്ചുകളയാൻ തുടങ്ങിയ ഘട്ടത്തിലാണ് ആലപ്പുഴ ജില്ലാ കളക്‌ടർ കൃഷ്‌ണ തേജ ആദിത്യയെ കൈപിടിച്ചുയർത്തിയത്. കളക്‌ടരുടെ ഇടപെടലിനെ തുടർന്ന് ആദിത്യലക്ഷ്‌മിക്ക് തുടർന്ന് പഠിക്കാനുള്ള സാഹചര്യം ഉണ്ടായി.
വാർത്ത വായിച്ചു ഒരു മണിക്കൂറിനുള്ളിൽ തന്നെ കളക്‌ടർ, സുഹൃത്തും രാമചന്ദ്ര ടെക്‌റ്റൈൽസ് സിഇഒയുമായ മനോജുമായി ബന്ധപ്പെടുകയായിരുന്നു. പിന്നാലെ, അഞ്ചു വർഷത്തേക്കുള്ള പഠന ചിലവ് മുഴുവൻ ഏറ്റെടുക്കാമെന്ന് മനോജ് ഉറപ്പു നൽകിയെന്ന സന്തോഷ വാർത്തയാണ് കളക്‌ടർ ആദിത്യലക്ഷ്‌മിയെ അറിയിച്ചത്. ഇതോടെ, മുടങ്ങിയ പഠനം ആദിത്യലക്ഷ്‌മി വീണ്ടും തുടർന്നു.
ഇതിനിടയിലും സ്വന്തമായി വീടില്ലാത്ത ദുഃഖം ആദിത്യലക്ഷ്‌മിയെ അലട്ടിയിരുന്നു. അന്ന് പ്രാദേശിക കോൺഗ്രസ് പ്രവർത്തകരാണ് ആദിത്യലക്ഷ്‌മിക്കും കുടുംബത്തിനും കയറിക്കിടക്കാൻ സ്വന്തമായി ഒരു വീടില്ലെന്ന കാര്യം കെസി വേണുഗോപാലിന്റെ ശ്രദ്ധയിൽ പെടുത്തിയത്.
പിന്നാലെ, കെസി വേണുഗോപാൽ മുൻകൈയെടുത്ത് സുഹൃത്തുക്കളിൽ ചിലരോട് ഈ ആവശ്യം മുന്നോട്ട് വെച്ചു. അദ്ദേഹത്തിന്റെ അഭ്യർഥന സ്വീകരിച്ച സുഹൃത്തുക്കൾ ആദിത്യലക്ഷ്‌മിക്ക് വീടുവെച്ചു നൽകാമെന്ന് ഉറപ്പ് നൽകിയിരുന്നു. ഇതിന്റെ ഭാഗമായി നിർമാണത്തിന് ആവശ്യമായ തുകയുടെ ആദ്യഗഡു കഴിഞ്ഞ ദിവസം കൈമാറി. ഇതോടെ വർഷങ്ങളായുള്ള ആദിത്യലക്ഷ്‌മിയുടെ സ്വപ്‌നം പൂവണിയാൻ പോവുകയാണ്.
Most Read: ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പ്; ബിജെപി പ്രകടന പത്രിക ഇന്ന് പുറത്തിറക്കും