കണ്ണൂർ: ഇരിക്കൂർ മണ്ഡലത്തിൽ സജീവ് ജോസഫിനെ സ്‌ഥാനാർഥിയായി പ്രഖ്യാപിച്ചതിൽ വൻ പ്രതിഷേധവുമായി രംഗത്തെത്തിയ കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്‌റ്റ്യൻ അയയുന്നു. ഇന്ന് മുതൽ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ സോണി പങ്കെടുക്കുമെന്നാണ് വിവരം.
വൈകിട്ട് പയ്യാവൂരിൽ നടക്കുന്ന കൺവെൻഷനിൽ സജീവ് ജോസഫിനൊപ്പം പങ്കെടുക്കും. ഉമ്മൻ ചാണ്ടി ഇടപെട്ടത് മൂലമാണ് ഇരിക്കൂറിലെ പ്രശ്‌നങ്ങൾക്ക് പരിഹാരമായത്. തർക്കം മാറ്റിവെച്ച് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകണമെന്ന ഉമ്മൻ ചാണ്ടിയുടെ നിർദ്ദേശം എ വിഭാഗം അംഗീകരിക്കുകയായിരുന്നു.
എന്നാൽ, ജില്ലയിൽ എ ഗ്രൂപ്പ് ഉന്നയിച്ച ആവശ്യങ്ങളിൽ തീരുമാനമുണ്ടാക്കാൻ കെപിസിസിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. കെസി ജോസഫിന്റെ സിറ്റിങ് സീറ്റായിരുന്ന ഇരിക്കൂറിൽ സജീവ് ജോസഫിനെ സ്‌ഥാനാർഥിയാക്കിയതിന് എതിരെയാണ് എ ഗ്രൂപ്പ് പ്രതിഷേധിച്ചത്. പാർട്ടിയിൽ വിഭാഗീയ പ്രവർത്തനം നടത്തുന്ന വ്യക്‌തിയാണ് സജീവ് ജോസഫ്. സീറ്റ് നൽകിയതിന്റെ ഫലം ദുരന്തമായിരിക്കുമെന്നും സോണി സെബാസ്‌റ്റ്യൻ പ്രതികരിച്ചിരുന്നു.
സജീവ് ജോസഫിനെ കോൺഗ്രസ് സ്‌ഥാനാർഥിയാക്കാനുള്ള നടപടിക്കെതിരെ എ ഗ്രൂപ്പ് പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ‘സജീവ് ജോസഫ് വേണ്ടേ വേണ്ട’ എന്ന മുദ്രാവാക്യങ്ങളും ബാനറുകളുമായി ഇരിക്കൂർ ടൗണിൽ എ ഗ്രൂപ്പ് പ്രവർത്തകർ പ്രകടനം നടത്തിയിരുന്നു. സോണി സെബാസ്‌റ്റ്യനെ സ്‌ഥാനാർഥിയാക്കണം എന്നായിരുന്നു എ ഗ്രൂപ്പിന്റെ ആവശ്യം.
പ്രശ്‌നം പരിഹരിക്കാൻ തുടക്കത്തിൽ തന്നെ ഉമ്മൻ ചാണ്ടിയടക്കം ഇടപെട്ടിരുന്നു. എങ്കിലും ഫലമുണ്ടായില്ല. നീണ്ട പ്രതിഷേധങ്ങൾക്ക് ശേഷം ഇരിക്കൂറിൽ സോണി അയഞ്ഞതോടെ കോൺഗ്രസിന് ആശ്വാസം ആയിരിക്കുകയാണ്.
Also Read: ഇരട്ടവോട്ട്; പ്രതിപക്ഷ വാദം ശക്‌തിപ്പെടുന്നു; നടപടികൾ കടുപ്പിക്കാൻ കമ്മീഷൻ