തിരുവനന്തപുരം: വോട്ടർപട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങളിൽ ജില്ലാ കളക്‌ടർമാർ തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട് നൽകി. ഇരട്ടവോട്ടും വോട്ടർപട്ടികയിലെ ക്രമക്കേടും ഉപയോഗിച്ചാണ് കള്ളവോട്ട് വ്യാപകമാകുന്നതെന്ന് കളക്‌ടർമാർ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നു.
ചെന്നിത്തലയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് തെളിഞ്ഞതോടെ കള്ളവോട്ട് ഇത്തവണയും ആവർത്തിക്കുമെന്ന പ്രതിപക്ഷത്തിന്റെ വാദം കൂടുതൽ ശക്‌തിപ്പെടുകയാണ്. ഈ സാഹചര്യത്തിൽ കള്ളവോട്ട് തടയാൻ കർശന നടപടികളെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനും നിർബന്ധിതമായി കഴിഞ്ഞു.
പട്ടിക പുതുക്കുന്ന അവസരത്തിൽ 9,94,535 പുതിയ അപേക്ഷകളാണ് കിട്ടിയത്. അതിൽ അർഹരായ 5,79,835 പേരെ ഉൾപ്പെടുത്തി എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വിവരം. ജനുവരിയിൽ 2,67,31,509 പേരുള്ള കരട് പട്ടിക പ്രസിദ്ധീകരിച്ചു. അതിന് ശേഷവും വോട്ടർമാരുടെ പേര് ചേർക്കുന്ന പ്രക്രിയ തുടർന്നു. തുടർന്ന് ലഭിച്ച 9,22,079 അപേക്ഷകളിൽ നിന്ന് 7,14,530 പേരെ പട്ടികയിൽ ചേർക്കുകയും ചെയ്‌തു. ഇതോടെ ആകെ വോട്ടർമാരുടെ എണ്ണം 2,74,46,039 ആയി ഉയർന്നു.
ഇതിന് പിന്നാലെയാണ് ഇരട്ടിവോട്ട്, ഒരു വ്യക്‌തിക്ക് അഞ്ച് തിരിച്ചറിയൽ കാർഡ് എന്നിവ സംബന്ധിച്ച് പ്രതിപക്ഷ നേതാവ് പരാതി ഉന്നയിച്ചത്. കളക്‌ടർമാരുടെ ആദ്യഘട്ട പരിശോധനയിൽ തന്നെ ഇക്കാര്യം ശരിയാണെന്ന് കണ്ടെത്തി. ഒരു വ്യക്‌തിക്ക് അഞ്ച് തിരിച്ചറിയൽ കാർഡ് അനുവദിച്ച ഉദ്യോഗസ്‌ഥയെ സസ്‌പെൻഡ് ചെയ്യേണ്ടിയും വന്നു. ഇതോടെ 140 മണ്ഡലങ്ങളിലെയും വോട്ടർ പട്ടിക പരിശോധിക്കാൻ തീരുമാനമെടുക്കുകയും ചെയ്‌തു.
പലരും ഒന്നിൽ കൂടുതൽ തവണ ഓൺലൈൻ അപേക്ഷ നൽകുന്നതും ബിഎൽഒമാർ ബൂത്തുതല പരിശോധന കൃത്യമായി നടത്താത്തതുമാണ് ഇരട്ടവോട്ടിന് അടിസ്‌ഥാനമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിച്ചു. എന്നാൽ, പ്രതിപക്ഷ ആരോപണം ശരിയാണെന്ന് കളക്‌ടർമാർ വ്യക്‌തമാക്കിയതോടെ ഇതിന്റെ ചുവട് പിടിച്ച് കള്ളവോട്ടും സാധ്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഈ അവസരത്തിൽ പ്രതിപക്ഷ നേതാവ് ക്രമക്കേട് ചൂണ്ടിക്കാട്ടിയിരുന്നില്ല എങ്കിൽ ശരിയായ രീതിയിലുള്ള അന്വേഷണ നടപടികൾ ഉണ്ടാകുമായിരുന്നോ എന്ന് സംശയം ബാക്കി നിൽക്കുകയാണ്.
Also Read: കോഴിക്കോട് വിമാനത്താവളം; അന്വേഷണ റിപ്പോർട് വൈകുന്നു, വലിയ വിമാനങ്ങളുടെ വിലക്ക് തുടരുന്നു