തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്ന പശ്‌ചാത്തലത്തിലും പരീക്ഷ നടത്താനുള്ള കേരളത്തിലെ സർവകലാശാലകളുടെ തീരുമാനത്തിന് എതിരെ വിമര്‍ശനവുമായി ശശി തരൂര്‍ എംപി.
കേരള സര്‍വകലാശാലയുടെ ആറാം സെമസ്‌റ്റര്‍ ബിഎ/ ബിഎസ്‌സി പരീക്ഷകള്‍ ഏപ്രില്‍ 19 മുതല്‍ നടത്താനാണ് തീരുമാനം. ഈ തീരുമാനം നിരുത്തരവാദപരമാണെന്ന് ശശി തരൂര്‍ പറഞ്ഞു.
ഈ പരീക്ഷകള്‍ മാറ്റിവയ്‌ക്കാനോ റദ്ദാക്കാനോ സര്‍വകലാശാലയ്‌ക്കും സംസ്‌ഥാന സര്‍ക്കാരിനും കഴിയുമോയെന്നും തരൂർ ചോദിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിനെയും സര്‍വകലാശാലയെയും ടാഗ് ചെയ്‌തു കൊണ്ടായിരുന്നു തരൂരിന്റെ ചോദ്യം.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെയും കേരള ടെക്നോളജിക്കൽ യൂണിവേഴ്‌സിറ്റിയുടെയും കാര്യവും ഇതുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തും സംസ്‌ഥാനത്തും കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുക ആണ്. ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ആൾക്കൂട്ടം ഉണ്ടാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കുകയാണ് കോവിഡിനെ പ്രതിരോധിക്കാനുള്ള ഏക മാർഗം എന്നാണ് വിദഗ്‌ധർ പറയുന്നത്. കോവിഡ് കേസുകളുടെ എണ്ണം ഇനിയും ഉയർന്നാൽ അത് വലിയ ദുരന്തമാകുമെന്നും വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നു.
കേരളത്തില്‍ കഴിഞ്ഞ ദിവസം മാത്രം 13,835 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. രോഗ ബാധിതർ ഏറ്റവും കൂടുതലുള്ള എറണാകുളം, കോഴിക്കോട് ജില്ലകളിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
Also Read: രാജ്യത്ത് കോവിഡ് വ്യാപനം കുറക്കാൻ ലോക്ക്ഡൗൺ മാത്രമാണ് പോംവഴിയെന്ന് ആരോഗ്യ വിദഗ്‌ധൻ