വയനാട്: ജില്ലയിലെ പ്രധാന വിനോദ സഞ്ചാര മേഖലയായ ചെമ്പ്ര പീക്കിൽ പ്രവേശന ടിക്കറ്റ് ലഭിക്കുന്നില്ലെന്ന് വ്യാപക പരാതി. അതിരാവിലെ ഇവിടെ എത്തുന്നവരോട് പോലും ടിക്കറ്റ് തീർന്നെന്ന സ്‌ഥിരം പല്ലവിയാണ് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകാറുള്ളതെന്നാണ് ആക്ഷേപം. ഇതോടെ നൂറുകണക്കിന് ആളുകളാണ് ഇവിടെ നിന്ന് നിരാശരായി മടങ്ങി പോകുന്നത്. അതേസമയം, കേന്ദ്രത്തിലെ ജീവനക്കാർ ടിക്കറ്റ് മറിച്ചു നൽകുന്നതായി സഞ്ചാരികൾ ആരോപിക്കുന്നു.
അതിരാവിലെ അഞ്ചരമണിക്ക് കേന്ദ്രത്തിൽ എത്തുന്നവർക്ക് പോലും ടിക്കറ്റ് ലഭിക്കാറില്ല. വാരാന്ത്യ ദിവസങ്ങളിൽ പുലർച്ചെ നാല് മണിക്ക് പോലും സഞ്ചാരികളെത്തി ടിക്കറ്റിനായി വരി നിൽക്കാറുണ്ട്. എന്നാൽ, പല ദിവസങ്ങളിലും പുറത്ത് തിരക്കില്ലെങ്കിലും പ്രവേശന ടിക്കറ്റ് കഴിഞ്ഞു എന്ന അറിയിപ്പാണ് അധികൃതർ നൽകുന്നത്. ഇവിടെ എത്തുന്ന സഞ്ചാരികളിൽ ഒരാളാണെങ്കിലും പത്ത് പേർ അടങ്ങിയ ഒരു ഗ്രൂപ്പായാലും ഒരേ ടിക്കറ്റ് നിരക്കാണ് ഈടാക്കുന്നത്.
മാസങ്ങളായി അടച്ചിട്ടിരുന്ന ചെമ്പ്ര പീക്ക് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഏതാനും മാസങ്ങൾക്ക് മുൻപാണ് പ്രവർത്തനം പുനരാരംഭിച്ചത്. ഒരു ദിവസം 200 പേർക്കാണ് കോവിഡ് മാനദണ്ഡങ്ങളിലൂടെ പ്രവേശനം അനുവദിക്കുന്നത്. രാവിലെ ഏഴ് മുതലാണ് ട്രക്കിങ് ആരംഭിക്കുക. അതേസമയം, ടിക്കറ്റ് ലഭിക്കുന്നില്ലെന്ന പരാതി ഒഴിവാക്കുന്നതിനും ടിക്കറ്റ് ലഭ്യത ഉറപ്പ് വരുത്തുന്നതിനുമായി ഓൺലൈൻ ടിക്കറ്റ് സംവിധാനം ഒരുക്കുമെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ ഷാജ്‌ന കരീം അറിയിച്ചു.
Read Also: സ്‌ത്രീധനം വാങ്ങിയാൽ ബിരുദമില്ല; നടപടിയുമായി കാലിക്കറ്റ് സർവകലാശാല