കൊച്ചി: അരിക്കൊമ്പനെ വീണ്ടും പിടിച്ചത് വേദനാജനകമെന്ന് ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ. തന്നെ ഇത് വളരെയധികം വേദനിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. നിയമങ്ങൾ മനുഷ്യന് വേണ്ടി മാത്രം ഉള്ളതാണെന്നും മറ്റു സഹജീവികളെ പരിഗണിക്കുന്നതല്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. പരിസ്‌ഥിതി ദിനത്തിൽ കളമശേരി സെന്റ് പോൾസ് കോളേജിൽ വരാപ്പുഴ അതിരൂപതാ തലത്തിൽ ആരംഭിക്കുന്ന പരിസ്‌ഥിതി ക്ളബിന്റെ ഉൽഘാടന യോഗത്തിൽ സംസാരിക്കുക ആയിരുന്നു ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ.
‘2018ലെ പ്രളയത്തിൽ നിന്ന് മനുഷ്യനൊന്നും പഠിച്ചില്ല. സ്വന്തം കാര്യത്തിനായി ജീവിച്ചാൽ നാളെ ലോകം ഉണ്ടാകില്ല. എല്ലാ നിയമങ്ങളും മനുഷ്യന് വേണ്ടി മാത്രമാണുള്ളത്. നമ്മൾ അരിക്കൊമ്പനെ പിടിക്കുന്നു. അവനെ നമുക്ക് ഇഷ്‌ടമുള്ളിടത്ത് കൊണ്ടുപോയി ആക്കുന്നു. മനുഷ്യൻ ഞാൻ സുരക്ഷിതനായിരിക്കുക എന്നതിനപ്പുറത്തേക്ക് മറ്റൊന്നിനെ കുറിച്ചും ചിന്തിക്കുന്നില്ല. അരിക്കൊമ്പനെ കുറിച്ച് കൂടുതൽ പറഞ്ഞു വിഷയം വിവാദമാക്കാനില്ലെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ജനവാസ മേഖലയിലിറങ്ങിയ അരിക്കൊമ്പനെ തമിഴ്‌നാട് വനംവകുപ്പ് മയക്കുവെടിവെച്ചു . പുലർച്ചെ 12.30ന് തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്തുവെച്ചാണ് ആനയെ മയക്കുവെടി വെച്ചത്. രണ്ടുതവണയാണ് വനംവകുപ്പ് വെടിവെച്ചത്. അതിന് ശേഷം ബൂസ്‌റ്റർ ഡോസും നൽകിയ ശേഷമാണ് ആനയുടെ കാലുകൾ വടം ഉപയോഗിച്ച് ബന്ധിച്ചത്. അരിക്കൊമ്പനെ തിരുനെൽവേലി ജില്ലയിലെ കളക്കാട് മുണ്ടൻ തുറൈ കടുവാ സങ്കേതത്തിലെ മണിമുത്തരു വനമേഖലയിൽ തുറന്നു വിടാനാണ് തമിഴ്‌നാട് വനംവകുപ്പിന്റെ തീരുമാനം.
അരിക്കൊമ്പനെ തുറന്നുവിടുന്നത് സംബന്ധിച്ച് തമിഴ്‌നാട് വനംവകുപ്പ് കൃത്യമായ വിവരം നൽകിയിരുന്നില്ല. തിരുനെൽവേലി പാപനാശം കാരയാർ അണക്കെട്ട് വനമേഖലയിൽ തുറന്നുവിടുമെന്നായിരുന്നു സൂചന. മേഘമലയിലെ വെള്ളിമലയിലേക്ക് കൊണ്ടുപോകുമെന്നും സൂചനകൾ ഉണ്ടായിരുന്നു. എന്നാൽ, മേഘമലയിൽ ആനയെ തുറന്നു വിട്ടില്ല. ഇതിനിടെ, കൊമ്പനെ കൊണ്ടുപോകുന്ന വാഹനം പിന്തുടർന്ന മാദ്ധ്യമങ്ങളെ തമിഴ്‌നാട് പോലീസ് തടഞ്ഞിരുന്നു.
Most Read: അമൽജ്യോതിയിലെ വിദ്യാർഥിനിയുടെ മരണം; കോളേജിനെതിരെ ഗുരുതര ആരോപണങ്ങൾ