കോട്ടയം: പുതുപ്പള്ളിയിൽ ഇടതിന് അനുകൂല വിധിയെഴുത്ത് ഉണ്ടാകുമെന്ന് എൽഡിഎഫ് സ്‌ഥാനാർഥി ജെയ്‌ക് സി തോമസ്. പുതുപ്പള്ളിയിൽ ഇടതിന് തികഞ്ഞ ആത്‌മവിശ്വാസമാണുള്ളത്. മണ്ഡലത്തിലെ വികസന മുരടിപ്പ് എണ്ണിപ്പറഞ്ഞാണ് ജെയ്‌ക് മാദ്ധ്യമങ്ങളോട് സംസാരിച്ചത്. പുതിയ പുതുപ്പള്ളിയെ സൃഷ്‌ടിക്കാൻ വേണ്ടിയിട്ടുള്ള ചരിത്രപരമായ മുന്നേറ്റത്തിന്റെ ദിനം എന്നാണ് വോട്ടെടുപ്പ് ദിനത്തെ ജെയ്‌ക് വിശേഷിപ്പിച്ചത്.
വികസന സംവാദത്തിൽ നിന്ന് യുഡിഎഫ് ഒളിച്ചോടിയെന്നും ജെയ്‌ക് വിമർശിച്ചു. വ്യക്‌തിപരമായ അധിക്ഷേപങ്ങൾക്കോ മഹത്വങ്ങൾക്കോ അല്ല തിരഞ്ഞെടുപ്പിൽ പ്രസക്‌തിയുള്ളത്. പുതുപ്പള്ളിക്കാരുടെ ജീവിതം എങ്ങനെ മെച്ചപ്പെടുത്താമെന്ന ചിന്തയാണ് താൻ പങ്കുവെച്ചത്. വികസന ചർച്ചക്കും സ്‌നേഹ സംവാദത്തിനുമായി താനാണ് യുഡിഎഫ് സ്ഥാനാർഥിയെ ക്ഷണിച്ചത്. എന്നാൽ, യുഡിഎഫ് ചർച്ചയിൽ നിന്ന് ഒളിച്ചോടിയെന്നും ജെയ്‌ക് മാദ്ധ്യമങ്ങൾക്ക് മുന്നിൽ ആരോപണം ഉന്നയിച്ചു.
അതേസമയം, ഉമ്മൻ ചാണ്ടി ജനങ്ങൾക്കൊപ്പം നിന്നത് പോലെ താനും ജനങ്ങൾക്കൊപ്പം ഉണ്ടാകുമെന്ന് യുഡിഎഫ് സ്‌ഥാനാർഥി ചാണ്ടി ഉമ്മൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഫലം എന്തായാലും താൻ ഈ നാടിന്റെ ഭാഗമാണ്. അപ്പയാണ് തന്റെ മാതൃകയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. തന്റെ പിതാവിന്റെ ആരോഗ്യം സംബന്ധിച്ചും ചികിൽസ സംബന്ധിച്ചും ഒക്കെയാണ് ആക്ഷേപം ഉയർത്താൻ ശ്രമിക്കുന്നത്. എന്നാൽ, സത്യമെല്ലാം അപ്പ തന്നെ എഴുതിവെച്ചിട്ടുണ്ട്. സമയമാകുമ്പോൾ എല്ലാം പുറത്തുവരുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
എല്ലാം ജനങ്ങൾ തീരുമാനിക്കും. ഇന്ന് ജനങ്ങളുടെ കോടതിയിലാണ് പുതുപ്പള്ളി മണ്ഡലം. മണ്ഡലത്തിലെ വികസനം തടസപ്പെടുത്തിയത് ഈ സർക്കാരാണെന്നും ചാണ്ടി ഉമ്മൻ വിമർശിച്ചു. വ്യക്‌തി അധിക്ഷേപത്തിലേക്ക് അധഃപ്പതിച്ചത് എന്തിനാണെന്നും വികസനമാണ് ചർച്ചയെന്ന് പറഞ്ഞവർ ചെയ്യുന്നത് എന്താണെന്നും ചാണ്ടി ഉമ്മൻ ചോദിച്ചു. പുതുപ്പള്ളി ജോർജിയൻ പബ്ളിക് സ്‌കൂളിലെ 126ആം നമ്പർ ബൂത്തിൽ രാവിലെ ഒമ്പതിന് ചാണ്ടി ഉമ്മൻ വോട്ട് രേഖപ്പെടുത്തും.
Most Read| മിത്ത് വിവാദം; എൻഎസ്‌എസിന് എതിരായ കേസ് പിൻവലിക്കാമെന്ന് നിയമോപദേശം