കൊച്ചി: മുൻ മന്ത്രി കെടി ജലീലിന് കനത്ത തിരിച്ചടി. ബന്ധുനിയമന വിവാദത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ലോകായുക്‌താ ഉത്തരവിന് എതിരെ ജലീൽ സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി. ജലീലിന് മന്ത്രി സ്‌ഥാനത്ത് തുടരാൻ അർഹതയില്ലെന്നും രാജി വയ്‌ക്കണമെന്നും പരാമർശിച്ചുള്ള ലോകായുക്‌തയുടെ ഉത്തരവിൽ തെറ്റില്ലെന്നും ഇടപെടില്ലെന്നും ഹൈക്കോടതി വ്യക്‌തമാക്കി.
ജലീൽ സമർപ്പിച്ച ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിക്കാതെ തള്ളുകയായിരുന്നു. പ്രഥമദൃഷ്‌ട്യാ ഹരജി നിലനിൽക്കുന്നതല്ലെന്നും കോടതി വിലയിരുത്തി. ലോകായുക്‌ത എല്ലാ ചട്ടങ്ങളും പാലിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത് എന്നാണ് ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നത്.
ജലീലിന്റെ ഹരജിയ്‌ക്ക് പിന്തുണ അറിയിച്ചുകൊണ്ടുള്ള നിലപാടാണ് സംസ്‌ഥാന സർക്കാർ ഹൈക്കോടതിയിൽ സ്വീകരിച്ചത്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് ലോകായുക്‌ത ഉത്തരവ് പുറപ്പെടുവിച്ചത് എന്നായിരുന്നു സർക്കാർ കോടതിയിൽ പറഞ്ഞത്. എന്നാൽ, സർക്കാരിന്റെ ഈ വാദവും ഹൈക്കോടതി ഉത്തരവിൽ തള്ളുന്നു. ജലീലിന് പിന്തുണയുമായി നേരിട്ട് കോടതിയെ സമീപിച്ചില്ലെങ്കിലും നിരുപാധികമായ പിന്തുണയാണ് മുൻമന്ത്രിക്ക് സർക്കാർ കോടതിയിൽ നൽകിയത്.
ചട്ടങ്ങൾ പാലിക്കാതെയാണ് ലോകായുക്‌ത ഉത്തരവ് പുറപ്പെടുവിച്ചത് എന്നാണ് എജി സർക്കാരിന് നൽകിയ നിയമോപദേശം. ലോകായുക്‌ത ആക്‌ട് സെക്ഷൻ 9 പ്രകാരമുള്ള നടപടി ക്രമങ്ങൾ പാലിച്ചിട്ടില്ലെന്നും നിയമോപദേശത്തിൽ എജി പറഞ്ഞിരുന്നു. പരാതി ലഭിച്ചാൽ അന്വേഷണത്തിന് മുമ്പ് എതിർകക്ഷിക്ക് പരാതിയുടെ പകർപ്പ് നൽകണമെന്നാണ് ഈ ചട്ടം അനുശാസിക്കുന്നത്. എന്നാൽ, ജലീലിന് പരാതിയുടെ പകർപ്പ് നൽകിയത് അന്തിമ ഉത്തരവിന് ഒപ്പമെന്നും ഇത് നിലനിൽക്കില്ലെന്നും എജി നിയമോപദേശത്തിൽ പറഞ്ഞിരുന്നു. ഇക്കാര്യങ്ങളാണ് ജലീൽ കോടതിയിലും ഉന്നയിച്ചത്.
ബന്ധുനിയമന വിഷയത്തിൽ ജലീൽ അധികാര ദുർവിനിയോഗം നടത്തിയെന്നും മന്ത്രിസ്‌ഥാനത്ത് തുടരാൻ അർഹതയില്ലെന്നും ആയിരുന്നു ലോകായുക്‌തയുടെ ഉത്തരവ്. എന്നാൽ, ലോകായുക്‌തയുടെ നടപടികൾ ചട്ടവിരുദ്ധവും വഴിവിട്ടതുമാണ് എന്നായിരുന്നു കോടതിയില്‍ ജലീലിന്റെ വാദം.
തനിക്കെതിരായ പരാതിയിൽ പ്രാഥമികാന്വേഷണമോ അന്തിമ പരിശോധയോ ഉണ്ടായില്ല. ചട്ടങ്ങൾക്ക് പുറത്തു നിന്നാണ് ലോകായുക്‌ത നടപടികൾ സ്വീകരിച്ചതും ഉത്തരവിറക്കിയതും. ഈ സാഹചര്യത്തിൽ ലോകായുക്‌തയുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് ജലീൽ ആവശ്യപ്പെട്ടത്. മന്ത്രിസ്‌ഥാനത്ത് നിന്ന് നീക്കണമെന്ന ലോകായുക്‌തയുടെ ഉത്തരവിനെതിരെയാണ് ജലീൽ ഹരജി നൽകിയതെങ്കിലും 13ന് ഹരജിയിൽ വാദം തുടരുന്നതിനിടെ ജലീൽ രാജിവയ്‌ക്കുക ആയിരുന്നു.
Also Read: രാജ്യത്ത് സംസ്‌ഥാനങ്ങൾ പാഴാക്കിയത് 44.78 ലക്ഷം ഡോസ് വാക്‌സിൻ