മുംബൈ: മഹാരാഷ്‌ട്രയിലെ ജൽഗാവിൽ മാർച്ച് 11 മുതൽ മൂന്ന് ദിവസത്തേക്ക് ജനത കർഫ്യൂ ഏർപ്പെടുത്തി. മാർച്ച് 11ന് രാത്രി 8 മുതൽ മാർച്ച് 15 രാവിലെ 8 വരെയാണ് ജൽഗാവിൽ കർഫ്യൂ ഏർപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു. ജില്ലയിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി.
അതേസമയം അടിയന്തര സേവനങ്ങൾ, എംപിഎസ്‌സി, മറ്റ് വകുപ്പുകളുടെ പരീക്ഷകൾ എന്നിവയെ നിയന്ത്രണത്തിൽ നിന്നും ഒഴിവാക്കിയതായി ജൽഗാവ് ജില്ലാ കളക്‌ടർ അഭിജിത് റാവത്ത് അറിയിച്ചു.
വൈറസ് വ്യാപനം തടയുന്നതിനായി താനെ, നാസിക്, അമരാവതി, യാവത്‌മാൽ ജില്ലകളിൽ ഇതിനകം സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
മുംബൈയിലെ കോവിഡ് സ്‌ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് അധികൃതർ വ്യക്‌തമാക്കി. ദൈനംദിന പരിശോധനയിലെ വർധനവാണ് കേസുകൾ ഉയരാൻ കാരണമെന്നും ലോക്ഡൗൺ ഏർപ്പെടുത്തേണ്ട സാഹചര്യം ഇല്ലെന്നും അധികൃതർ അറിയിച്ചു.
മഹാരാഷ്‌ട്രയിൽ ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ടത് 22,28,471 കോവിഡ് കേസുകളാണ്. 24 മണിക്കൂറിനിടെ 8,744 ആളുകൾക്കാണ് കോവിഡ് ബാധ സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഒരു ദിവസത്തിനിടെ 22 മരണങ്ങൾ കൂടി റിപ്പോർട് ചെയ്‌തിട്ടുണ്ട്.
Read Also: യോഗി ആദിത്യനാഥിന് മരണാനന്തര ചടങ്ങ് നടത്തി; യുവാവിനെതിരെ കേസ്