കൊച്ചി: ജെസ്‌ന മരിയ ജെയിംസ് തിരോധാന കേസ് ഏറ്റെടുക്കാന്‍ തയാറാണെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. കേസ് ഡയറിയും മറ്റ് കേസ് ഫയലുകളും സിബിഐക്ക് കൈമാറാൻ കോടതി നിർദ്ദേശിച്ചു. സിബിഐ തിരുവനന്തപുരം യൂണിറ്റിനാണ് കേസ് ഏറ്റെടുക്കുന്നത്.
കേസന്വേഷണത്തിന് വാഹന സൗകര്യം അടക്കം സംസ്‌ഥാന സർക്കാർ നൽകണമെന്നും സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടു. ജെസ്‌നയുടെ തിരോധാനത്തിന് അന്തർ സംസ്‌ഥാന ബന്ധമുണ്ടെന്ന് കരുതുന്നതായി സിബിഐ കോടതിയില്‍ പറഞ്ഞു. ജെസ്‌നയുടെ കാര്യത്തിൽ എന്തോ ഗുരുതരമായി സംഭവിച്ചെന്ന് കരുതുന്നെന്ന് കേന്ദ്ര സർക്കാരിനായി എഎസ്‌ജിയും പറഞ്ഞു.
ജെസ്‌നയുടെ സഹോദരന്‍ ജയ്‌സ് ജോണ്‍, കെഎസ്‌യു സംസ്‌ഥാന പ്രസിഡണ്ട് കെഎം അഭിജിത് എന്നിവര്‍ നല്‍കിയ ഹരജികളാണ് ഹൈക്കോടതി പരിഗണിച്ചത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിലുള്ള പ്രതീക്ഷ അവസാനിച്ചുവെന്നും കേസ് ഏറ്റെടുക്കാന്‍ സിബിഐക്ക് നിര്‍ദ്ദേശം നല്‍കണമെന്നുമായിരുന്നു ഹരജിക്കാരുടെ ആവശ്യം.
സാധ്യമായ രീതിയില്‍ അന്വേഷണം നടത്തിയെങ്കിലും ജെസ്‌നയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് നേരത്തെ സംസ്‌ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. 2018 മാര്‍ച്ച് 22നാണ് കാഞ്ഞിരപ്പള്ളി എസ്‌ഡി കോളജില്‍ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനി ആയിരുന്ന ജെസ്‌ന മരിയ ജെയിംസിനെ കാണാതാകുന്നത്.