കല്ലടിക്കോട്: കരിമ്പ പുതുക്കാട് ഇഞ്ചക്കവലയില്‍ കടുവാക്കുഴി ജിബിന്‍(29) കൊല്ലപ്പെട്ട സംഭവത്തില്‍ പിതാവ് ജോസ്(54) റിമാന്‍ഡില്‍. ബുധനാഴ്‌ച പുലർച്ചയോടെയാണ് ജിബിൻ കൊല്ലപ്പെട്ടത്. സംഭവ ദിവസം പിതാവും മകനും ഒന്നിച്ച് മദ്യപിച്ചിരുന്നു. തുടര്‍ന്നുണ്ടായ വാക്കേറ്റവും അടിപിടിയും കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.
ജിബിന്റെ തലയ്‌ക്ക് പിതാവ് ജോസ് ചുറ്റിക കൊണ്ട് അടിച്ചതാണ് മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബുധനാഴ്‌ച രാത്രി വൈകിയാണ് പ്രതിയുടെ കുറ്റസമ്മതപ്രകാരം പോലീസ് അറസ്‌റ്റ് രേഖപ്പെടുത്തിയത്.
പ്രതിയുടെ പേരില്‍ കൊലപാതകത്തിനും അനധികൃത മദ്യനിര്‍മാണത്തിനും രണ്ട് കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്. പ്രതിയെ റിമാന്‍ഡ് ചെയ്‌ത് ആലത്തൂര്‍ സബ് ജയിലിലേക്ക് അയച്ചു. കോവിഡ് ടെസ്‌റ്റ് നടത്തി ഫലം ലഭിക്കുന്ന മുറയ്‌ക്ക് മലമ്പുഴ ജയിലിലേക്ക് അയക്കുമെന്ന് പോലീസ് അറിയിച്ചു.
പ്രതിയെ വ്യാഴാഴ്‌ച രാവിലെ സംഭവസ്‌ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. അടിച്ചു കൊല്ലാന്‍ ഉപയോഗിച്ച ചുറ്റികയും ചാരായം വാറ്റാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും 17 ലിറ്റര്‍ വാഷും പോലീസ് കണ്ടെടുത്തു.
Malabar News: കല്ലായിയിലെ സ്വർണാഭരണ കവർച്ച; ഒരാൾ കൂടി അറസ്‌റ്റിൽ