അഹമ്മദാബാദ്: ഗുജറാത്തിലെ എംഎൽഎയും ദലിത് നേതാവുമായി ജിഗ്‌നേഷ് മേവാനി അറസ്‌റ്റിൽ. പാലൻപുർ സർക്യൂട്ട് ഹൗസിൽ നിന്ന് ഇന്നലെ രാത്രി 11.30 ഓടെയാണ് ജിഗ്‌നേഷ് മേവാനിയെ അസം പോലീസ് അറസ്‌റ്റ് ചെയ്‌തത്. എന്നാൽ, അറസ്‌റ്റ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തു വിടാൻ അസം പോലീസ് തയ്യാറായിട്ടില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന ട്വീറ്റുമായി ബന്ധപ്പെട്ട് അസം പോലീസിന് ലഭിച്ച പരാതിയെ തുടർന്നാണ് അറസ്‌റ്റ് എന്നാണ് ദേശീയ വാർത്താ ഏജൻസികൾ നൽകുന്ന വിവരം. ഏത് വകുപ്പാണ് ജിഗ്‌നേഷ് മേവാനിക്കെതിരെ ചുമത്തിയതെന്ന് വ്യക്‌തമല്ല. അറസ്‌റ്റിന് പിന്നാലെ ഇദ്ദേഹത്തെ ആമ്മദാബാദിലേക്ക് കൊണ്ടുപോയിരുന്നു. ജിഗ്‌നേഷ് മേവാനിയെ ഇന്ന് ട്രെയിൻ വഴി ഗുവാഹത്തിയിൽ എത്തിക്കുമെന്നാണ് വിവരം.
അതേസമയം, ജിഗ്‌നേഷിന്റെ അറസ്‌റ്റിനെതിരെ കോൺഗ്രസ് നേതാക്കൾ ഇന്ന് ന്യൂഡെൽഹിയിൽ പ്രതിഷേധം സംഘടിപ്പിക്കും. ‘ഭരണഘടനയെ സംരക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്രതിഷേധിക്കുക. സാമൂഹിക പ്രവർത്തകനും അഭിഭാഷകനുമായ ജിഗ്‌നേഷ് മേവാനി നിലവിൽ ഗുജറാത്ത് വദ്‌ഗാം മണ്ഡലത്തിലെ എംഎൽഎ ആണ്. 2021 സെപ്റ്റംബർ 28ന് ആണ് ജിഗ്‌നേഷ് മേവാനിയും കനയ്യ കുമാറും ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേരുന്നത്.
Most Read: ശ്രീനിവാസൻ വധക്കേസ്; നാല് പേരെ കസ്‌റ്റഡിയിൽ എടുത്തതായി സൂചന