കഴിഞ്ഞ കുറച്ച് മാസങ്ങളായി റിലയൻസ് ജിയോ വൻ തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. മൊബൈൽ നിരക്ക് വർധിപ്പിച്ചതോടെ കഴിഞ്ഞ 31 ദിവസത്തിനിടെ ജിയോ വിട്ടുപോയത് 1.2 കോടി വരിക്കാരാണ്. രാജ്യത്തെ ഏറ്റവും വലിയ സേവനദാതാക്കളായ ജിയോക്ക് കഴിഞ്ഞ സെപ്‌റ്റംബറിലാണ് വൻ തിരിച്ചടി നേരിട്ടത്.
പുതിയ വരിക്കാരെ ചേർക്കുന്നതിൽ ജിയോക്ക് നേരിട്ട ആദ്യ തിരിച്ചടിയായിരുന്നു ഇത്. എന്നാൽ, ഒക്‌ടോബറിൽ വൻ തിരിച്ചുവരവാണ് ജിയോ നടത്തിയത്. ഇതേ മുന്നേറ്റം നവംബറിലും പ്രകടമായിരുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) പ്രതിമാസ പ്രകടന റിപ്പോർട് പ്രകാരം ഡിസംബറിൽ ജിയോയ്‌ക്ക് 1.29 കോടി വരിക്കാരെയാണ് നഷ്‌ടപ്പെട്ടിരിക്കുന്നത്. ഇതോടെ ജിയോയുടെ മൊത്തം വരിക്കാരുടെ എണ്ണം 41.57 കോടിയായി കുറഞ്ഞു.
എന്നാൽ, ജിയോയുടെ എതിരാളികളായ ഭാരതി എയർടെലിന്റെ നില നേരെ മറിച്ചായിരുന്നു. ഡിസംബറിൽ 4.75 ലക്ഷം പുതിയ ഉപഭോക്‌താക്കളെയാണ് ലഭിച്ചത്. ഇതോടെ എയർടെലിന്റെ മൊത്തം വരിക്കാരുടെ എണ്ണം 35.57 കോടിയായി. വൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വോഡഫോൺ ഐഡിയയുടെ 16.14 ലക്ഷം വരിക്കാരാണ് വിട്ടുപോയത്. ഇതോടെ വിയുടെ മൊത്തം വരിക്കാരുടെ എണ്ണം 26.55 കോടിയുമായി കുറഞ്ഞു.
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന് (ബിഎസ്‌എൻഎൽ) ഡിസംബറിൽ 1.17 ലക്ഷം പുതിയ വരിക്കാരെയാണ് ലഭിച്ചത്. ഇതോടെ ബിഎസ്‌എൻഎലിന്റെ മൊത്തം വരിക്കാർ 11.75 കോടിയുമായി. മൊത്തം വയർലെസ് വരിക്കാർ ഡിസംബർ അവസാനത്തോടെ 1,15.46 കോടിയായി താഴ്‌ന്നു. പ്രതിമാസ ഇടിവ് നിരക്ക് 1.1 ശതമാനമാണ് രേഖപ്പെടുത്തിയതെന്നും ട്രായ് ഡേറ്റയിൽ പറയുന്നു.
Most Read: ‘ദസറ’; നാനിയും കീർത്തിയും ഒന്നിക്കുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു