ലഖ്‌നൗ: കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ ജിതിന്‍ പ്രസാദ പാർട്ടിയെ വഞ്ചിച്ചുവെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷൻ അജയ് കുമാര്‍ ലല്ലു. ജിതിൻ പ്രസാദ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിൽ ആയിരുന്നു അജയ് കുമാര്‍ ലല്ലുവിന്റെ പ്രതികരണം.
“ജിതിന്‍ പ്രസാദയ്‌ക്ക് പാര്‍ട്ടി എപ്പോഴും സുപ്രധാന സ്‌ഥാനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഓരോ തവണയും ഞങ്ങള്‍ അദ്ദേഹത്തിന് തിരഞ്ഞെടുപ്പില്‍ മൽസരിക്കാന്‍ അവസരം നല്‍കിയിരുന്നു. എന്നാല്‍ വിജയിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പാര്‍ട്ടി എങ്ങനെ കുറ്റക്കാരാകും?”- അജയ് കുമാര്‍ ലല്ലു പറഞ്ഞു.
ആവശ്യമുള്ളതെല്ലാം പാർട്ടി തരുമ്പോൾ പാര്‍ട്ടിയോട് വിശ്വസ്‌തത പുലര്‍ത്തേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വമാണ് എന്നും അജയ് ലാലു കൂട്ടിച്ചേര്‍ത്തു. അതേസമയം, നന്നായി ചിന്തിച്ച ശേഷമാണ് കോൺഗ്രസ് വിട്ടതെന്ന് ജിതിന്‍ പ്രസാദ പറഞ്ഞു. കോണ്‍ഗ്രസുമായി കുടുംബത്തിന് മൂന്ന് തലമുറ ബന്ധം ഉണ്ടായിരുന്നിട്ടും പാര്‍ട്ടി വിടാനുള്ള തീരുമാനം നന്നായി ചിന്തിച്ച ഒന്നായിരുന്നുവെന്ന് പ്രസാദ പറഞ്ഞു.
ഇന്ന് ഉച്ചക്ക് പീയൂഷ് ഗോയലിന്റെ സാന്നിധ്യത്തിലാണ് ജിതിന്‍ പ്രസാദ ബിജെപിയിൽ ചേർന്നത്. പ്രസാദയുടെ വരവോടെ ഉത്തർപ്രദേശിലെ ബ്രാഹ്‌മണ സമൂഹത്തിൽ ശക്‌തമായ സ്വാധീനം ചെലുത്താൻ സാധിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടലുകൾ.
അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എതിർ ചേരിയിലുള്ള പരമാവധി നേതാക്കളെ തങ്ങളുടെ പാളയത്തിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ഇതിന്റെ ഭാഗമായാണ് പ്രസാദയുടെ കൂടുമാറ്റമെന്നാണ് വിലയിരുത്തൽ.
Read also: തിരഞ്ഞെടുപ്പ് ട്രസ്‌റ്റ് വഴിയുള്ള സംഭാവനകൾ; ബിജെപിക്ക് ലഭിച്ചത് 276 കോടി, കോൺഗ്രസിന് 58 കോടി