ബെംഗളൂരു: കര്‍ണാടകയിലെ കോൺഗ്രസ് നേതാവും ടിവി ചര്‍ച്ചകളിലെ പ്രധാന മുഖവുമായിരുന്ന ബ്രിജേഷ് കലപ്പ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. കോണ്‍ഗ്രസിനായി പ്രവര്‍ത്തിക്കാനുള്ള ഊര്‍ജവും താല്‍പര്യവും പോയെന്ന് ബ്രിജേഷ് രാജിക്കത്തില്‍ പറയുന്നു. ഇനി എഎപിക്ക് ഒപ്പം പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
1997ല്‍ ആണ് സുപ്രീം കോടതി അഭിഭാഷകൻ കൂടിയായ ബ്രിജേഷ് കലപ്പ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. താന്‍ 2013 മുതല്‍ കോണ്‍ഗ്രസിനായി ഹിന്ദിയിലും, കന്നടയിലും, ഇംഗ്ളീഷിലും ടെലിവിഷന്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ചു. ഏകദേശം 6497 ചര്‍ച്ചകളിലാണ് പങ്കെടുത്തത്. ഇതൊക്കെ പാര്‍ട്ടി ഏല്‍പിച്ച ദൗത്യത്തിന് പുറമെയുള്ള ജോലിയായിരുന്നു എന്നും ബ്രിജേഷ് കലപ്പ പറഞ്ഞു.
2014ന് ശേഷം പാര്‍ട്ടി നല്ല കാലത്തില്‍ അല്ലാതിരുന്നിട്ട് പോലും ടിവി ചര്‍ച്ചകളില്‍ എനിക്ക് ഊര്‍ജം നഷ്‌ടപ്പെട്ടിരുന്നില്ല, ഞാന്‍ ആവേശഭരിതനായിരുന്നു. പക്ഷെ കഴിഞ്ഞ കുറച്ചുകാലമായി എനിക്കതിന് സാധിക്കുന്നില്ലെന്നും ബ്രിജേഷ് വ്യക്‌തമാക്കി.
പാര്‍ട്ടിയില്‍ അര്‍ഹതപ്പെട്ടത് കിട്ടുന്നില്ല എന്ന പരാതിയില്‍ നേതൃത്വവുമായി കുറച്ചുകാലമായി അകല്‍ച്ചയിലായിരുന്ന ബ്രിജേഷ് കലപ്പ. മടിക്കേരി മണ്ഡലത്തില്‍ നിന്നും മൽസരിക്കാനുള്ള ടിക്കറ്റ് ലഭിക്കാത്തതില്‍ 2018ല്‍ പരസ്യമായി തന്റെ അനിഷ്‌ടവും നേതൃത്വത്തോട് പറഞ്ഞിരുന്നു.
Most Read: കെകെയ്‌ക്ക് ഔദ്യോഗിക ബഹുമതികളോടെ വിട നൽകി ബംഗാൾ സർക്കാർ