ന്യൂഡല്‍ഹി: ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഎന്‍യു വിദ്യാര്‍ഥി യൂണിയൻ പ്രസിഡണ്ടും എസ്എഫ്ഐ നേതാവുമായ ഐഷി ഘോഷ് മൽസരിക്കും. സിപിഎം സ്‌ഥാനാർഥിയായി ജമുരിയ മണ്ഡലത്തില്‍ നിന്നാകും ഐഷി ഘോഷ് പോരാട്ടത്തിന് ഇറങ്ങുക. ഇതോടെ ജെഎന്‍യു വിദ്യാര്‍ഥി സംഘടന നേതാവായിരിക്കെ തിരഞ്ഞെടുപ്പില്‍ മൽസരിക്കുന്ന ആദ്യ വ്യക്‌തിയാകും ഐഷി.
‘ജമുരിയ നിയമസഭാ മണ്ഡലത്തില്‍ നിന്ന് സിപിഎം സ്‌ഥാനാർഥിയായി മൽസരിക്കും. സംയുക്‌ത കിസാന്‍ മോര്‍ച്ച പിന്തുണ നല്‍കും. എല്ലാവരുടെയും പിന്തുണ അഭ്യര്‍ഥിക്കുന്നു’; ഐഷി ഘോഷ് ട്വീറ്റ് ചെയ്‌തു. ഇടതുപക്ഷവും കോണ്‍ഗ്രസും ഒരുമിച്ചാണ് ബംഗാളിൽ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടും സഖ്യത്തിനൊപ്പമുണ്ട്.
2020 ജനുവരിയില്‍ ജെഎന്‍യുവില്‍ നടന്ന ആക്രമണത്തില്‍ ഐഷിക്ക് മാരകമായി പരിക്കേറ്റിരുന്നു. ജെഎൻയുവിൽ അതിക്രമിച്ചു കയറിയ ഒരുപറ്റം തീവ്ര ഹിന്ദു സംഘടനാ പ്രവർത്തകരാണ് വിദ്യാർഥികളെയും അധ്യാപകരെയും ആക്രമിച്ചത്. തുടർന്ന് ശക്‌തമായ വിദ്യാർഥി പ്രതിഷേധത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്.
Read Also: ബിജെപിയിൽ ചേർന്നതിന് പിന്നാലെ മിഥുൻ ചക്രബർത്തിക്ക് വൈ പ്‌ളസ് സുരക്ഷ ഏർപ്പെടുത്തി കേന്ദ്രം