പാലക്കാട് : ജില്ലയിലെ മെഡിക്കൽ കോളേജിൽ ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടുന്ന സംഘം വ്യാപകമാകുന്നു. നിലവിൽ ഒപി ബ്ളോക്ക് ഉൽഘാടനം ചെയ്യാൻ പോകുന്ന മെഡിക്കൽ കോളേജിൽ ജോലി വാഗ്‌ദാനം ചെയ്‌ത് 25,000 രൂപ മുതൽ ലക്ഷങ്ങൾ വരെയാണ് തട്ടിപ്പ് സംഘങ്ങൾ ആളുകളിൽ നിന്നും കവരുന്നത്. ഇത് ശ്രദ്ധയിൽ പെട്ടതോടെ നിയമനങ്ങൾ എംപ്ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാണ് നടത്തുന്നതെന്നും, അതിനാൽ തന്നെ തട്ടിപ്പുകളിൽ ഇരയാകരുതെന്നും ആശുപത്രി അധികൃതർ വ്യക്‌തമാക്കി.
ഇതിനോടകം തന്നെ നിരവധി ആളുകൾ ഇത്തരത്തിൽ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് അധികൃതർ വ്യക്‌തമാക്കുന്നുണ്ട്. മെഡിക്കൽ കോളേജിൽ ഒപി സെക്ഷന്റെ ഉൽഘാടനം നടക്കാൻ പോകുന്നതോടെ സ്‌റ്റാഫ് നഴ്‌സ്, ഫാർമസിസ്‌റ്റ്, ഇസിജി ടെക്‌നിഷ്യൻ, ഒപ്റ്റോമെട്രിസ്‌റ്റ്, ഡേറ്റാ എൻട്രി ഓപറേറ്റർ, സെക്യൂരിറ്റി, ഇലക്‌ട്രീഷ്യൻ, അറ്റൻഡർ തുടങ്ങി 101 കരാർ തസ്‌തികകൾ സർക്കാർ അനുവദിച്ചിരുന്നു. ഈ തസ്‌തികകളിൽ ആളുകളെ നിയമിക്കുന്നതിനായി എംപ്ളോയ്‌മെന്റിൽ നിന്നും ഉദ്യോഗാർഥികളുടെ പട്ടിക ആശുപത്രി അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ആ പട്ടികയുടെ അടിസ്‌ഥാനത്തിൽ മാത്രമായിരിക്കും നിയമനം നടത്തുകയെന്നും ആശുപത്രി അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്.
എന്നാൽ ഈ തസ്‌തികകളിലേക്ക് നിയമിക്കുന്നതിനായി തട്ടിപ്പ് സംഘങ്ങൾ ആളുകളെ സർട്ടിഫിക്കറ്റ് വേരിഫിക്കേഷനായി വിളിച്ചു വരുത്തുകയും, തുടർന്ന് അവരിൽ നിന്നും പണം തട്ടുകയും ചെയ്‌തതോടെ ഇത്തരക്കാർക്കെതിരെ പോലീസിൽ പരാതി നൽകണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസം ഒരാളെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. അതേസമയം തന്നെ രാഷ്‌ട്രീയ നിയമനങ്ങളുടെ പേരിൽ വിവാദം ഉയർന്ന മെഡിക്കൽ കോളേജിൽ ഇനിയെങ്കിലും അർഹരായ ആളുകളെ നിയമിക്കണമെന്നാണ് പൊതുവെ ഉയരുന്ന ആവശ്യം. തിരഞ്ഞെടുപ്പ് സമയത്തും മറ്റും ഭരണ പ്രതിപക്ഷ പാർട്ടികൾ നിരവധി ആളുകൾക്ക് ജോലി വാഗ്‌ദാനം ചെയ്‌തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇവയെല്ലാം ചൂഷണം ചെയ്‌തുകൊണ്ടാണ് ഇപ്പോൾ തട്ടിപ്പ് സംഘങ്ങൾ ജോലി വാഗ്‌ദാനം ചെയ്‌തുകൊണ്ട് തട്ടിപ്പ് നടത്തുന്നത്.
Read also : കേരളത്തിലെ മുഖ്യമന്ത്രി സ്‌ഥാനാര്‍ഥി ഉമ്മന്‍ചാണ്ടിയല്ല; താരിഖ് അന്‍വര്‍