വാഷിങ്ടണ്‍: ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡണ്ടായി സത്യപ്രതിജ്‌ഞ ചെയ്യുന്ന ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കാന്‍ നിലവിലെ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപിന്റെ തീരുമാനം. ഭരണകൈമാറ്റം സമാധാനപരം ആയിരിക്കും നടക്കുകയെന്ന് പരസ്യമായി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് തന്റെ വിട്ടുനില്‍ക്കല്‍ പ്രഖ്യാപിച്ച് ട്രംപ് രംഗത്തെത്തിയത്. ജനുവരി 20നാണ് സത്യപ്രതിജ്‌ഞ.
ഇതോടെ 1869ല്‍ അന്നത്തെ പ്രസിഡണ്ട് ആയിരുന്ന ആന്‍ഡ്രൂ ജോണ്‍സണ്‍ തന്റെ പിന്തുടര്‍ച്ചക്കാരന്റെ സത്യപ്രതിജ്‌ഞാ ചടങ്ങ് വിട്ടുനിന്ന ശേഷമുള്ള ആദ്യത്തെ വിട്ടുനില്‍ക്കലാകും ട്രംപിന്റേത്.
അതേസമയം കാപ്പിറ്റോള്‍ മന്ദിരത്തിലെ അതിക്രമങ്ങള്‍ക്കു പിന്നാലെ ട്രംപ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്‌ഥരുടെ കൂട്ടരാജി തുടരുകയാണ്. വെള്ളിയാഴ്‌ച മാത്രം രാജി സമര്‍പ്പിച്ചത് വിദ്യാഭ്യാസ സെക്രട്ടറി ബെറ്റ്‌സി ഡിവാസ്, ഗതാഗത സെക്രട്ടറി ഇലെയ്ന്‍ ചാവോ എന്നിവരാണ്.
ഇവരെ കൂടാതെ വൈറ്റ്ഹൗസ് മുന്‍ ആക്‌റ്റിങ് ചീഫ് ഓഫ് സ്‌റ്റാഫ് മിക് മുള്‍വാനെ, വൈറ്റ്ഹൗസിലെ സാമ്പത്തിക ഉപദേശക കൗണ്‍സില്‍ ആക്‌റ്റിങ് ചെയര്‍മാന്‍ ടൈലര്‍ ഗുഡ്‌സ്‌പീഡ്, ജോണ്‍ കാസ്‌റ്റെല്ലോ എന്നിവരും രാജി പ്രഖ്യാപനം നടത്തിയിട്ടുണ്ട്.
Read Also: രാജു എബ്രഹാം എംഎൽഎയുടെ അവകാശ ലംഘന നോട്ടീസ്: മറുപടി അർഹിക്കുന്ന വിഷയമല്ല; കസ്‌റ്റംസ്