തിരുവനന്തപുരം: ഇസ്രയേല്‍ നിര്‍മിത ചാര സോഫ്‌റ്റ്‌വെയറായ പെഗാസസിലൂടെ പ്രമുഖരുടെ ഫോണ്‍വിവരങ്ങള്‍ ചോര്‍ത്തിയെന്ന വെളിപ്പെടുത്തല്‍ മഞ്ഞുമലയുടെ അഗ്രം മാത്രമെന്ന് രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ്. 40 രാജ്യങ്ങളിലായി 50000 പേരുടെയെങ്കിലും ഫോണ്‍ ചോര്‍ത്തിയിട്ടുണ്ടെന്ന വിവരമാണ് വെളിപ്പെട്ടിരിക്കുന്നതെന്നും ബ്രിട്ടാസ് പറഞ്ഞു.
സംഭവം പുറത്തുവന്നയുടനെ തന്നെ തങ്ങള്‍ക്ക് ഇതില്‍ പങ്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞത് ഇരുട്ടുകൊണ്ട് ഓട്ട അടക്കാനുള്ള ഒരു തന്ത്രം മാത്രമാണെന്നും ബ്രിട്ടാസ് കൂട്ടിച്ചേർത്തു. അമിത് ഷായുടെ മകന്റെ ബിസിനസ് സംരംഭങ്ങളെക്കുറിച്ച് വാര്‍ത്തകള്‍ എഴുതിയ പത്രപ്രവര്‍ത്തകയുടെ ഫോണ്‍ ചോര്‍ത്താന്‍ ഇന്ത്യന്‍ സര്‍ക്കാരിന് അല്ലാതെ മറ്റാര്‍ക്കാണ് താൽപര്യം എന്നും അദ്ദേഹം ചോദിച്ചു.
ഫോണ്‍ ചോര്‍ത്തപ്പെട്ട പട്ടികയില്‍ ഉള്ളവര്‍ എല്ലാം തന്നെ പലകാരണങ്ങൾ കൊണ്ടും കേന്ദ്രസര്‍ക്കാരിനെ എതിര്‍ന്നവരാണ്. മോദിക്ക് സംശയമുള്ളതു കൊണ്ടാണ് നിതിന്‍ ഗഡ്ഗരിയുടെയും സ്‌മൃതി ഇറാനിയുടെയും പേരുകള്‍ പട്ടികയിൽ വന്നതെന്നും ജോൺ ബ്രിട്ടാസ് ഫേസ്ബുക്ക് പോസ്‌റ്റിൽ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് കേന്ദ്ര മന്ത്രിമാർ, ആർഎസ്‌എസ് നേതാക്കൾ, സുപ്രീം കോടതി ജഡ്‌ജിമാർ, പത്രപ്രവർത്തകർ തുടങ്ങിയവരുടെ ഫോണുകൾ ചോര്‍ന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. പെഗാസസ് എന്ന ഇസ്രയേല്‍ നിര്‍മിത ചാര സോഫ്‌റ്റ്‌വെയര്‍ ഉപയോഗിച്ചാണ് ഫോണ്‍ ചോര്‍ത്തിയത്. രാജ്യത്തെ പ്രധാനപ്പെട്ട മാദ്ധ്യമ സ്‌ഥാപനങ്ങളായ ഹിന്ദുസ്‌ഥാന്‍ ടൈംസ്, ദി വയര്‍, ഇന്ത്യാ ടുഡേ, നെറ്റ് വര്‍ക്ക് 18, ദി ഹിന്ദു, ഇന്ത്യന്‍ എക്‌സ്‌പ്രസ് തുടങ്ങിയ മാദ്ധ്യമങ്ങളിലെ ജേര്‍ണലിസ്‌റ്റുകളുടെ ഫോണുകളാണ് ചോര്‍ത്തിയിരിക്കുന്നത്.
ഇസ്രയേൽ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന സൈബർ കമ്പനിയായ എൻഎസ്‌ഒ ഗ്രൂപ്പ് വികസിപ്പിച്ച സോഫ്‌റ്റ്‌വെയർ പ്രോഗ്രാമാണ് പെഗാസസ്. മൊബൈൽ ഫോണുകളിൽ നുഴഞ്ഞുകയറി പാസ്‌വേഡ് അടക്കമുള്ള സ്വകാര്യ വിവരങ്ങൾ, ക്യാമറ, മൈക്രോഫോൺ, ജിപിഎസ് ലൊക്കേഷൻ തുടങ്ങി മുഴുവൻ വിവരങ്ങളും ഇതിലൂടെ ചോർത്താൻ സാധിക്കും.
വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 16 മാദ്ധ്യമ സ്‌ഥാപനങ്ങള്‍ ചേര്‍ന്നു നടത്തിയ അന്വേഷണത്തിന്റെ ഫലമായാണ് ഫോൺ ചോർത്തലുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ പുറത്തു വന്നത്. കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്ന് അന്വേഷണം നടത്തിയ മാദ്ധ്യമ സ്‌ഥാപനങ്ങള്‍ അറിയിക്കുന്നു. ഇന്ത്യ അടക്കമുള്ള പത്ത് രാജ്യങ്ങളിലെ ഫോണുകളാണ് ചോര്‍ത്തിയത് എന്നാണ് നിലവില്‍ പുറത്തു വരുന്ന വിവരം.
Read also: രാജ്യത്ത് നിലവിലുള്ള വാക്‌സിനുകൾ ഡെൽറ്റ വകഭേദത്തിന് എതിരെ ഫലപ്രദം; ഐസിഎംആർ