ന്യൂഡെൽഹി: രാജ്യത്ത് നിലവിലുള്ള വാക്‌സിനുകളെല്ലാം ഡെല്‍റ്റ വകഭേദത്തിനെതിരെ ഫലപ്രദമാണെന്ന് ഐസിഎംആര്‍ പഠനം. ദേശീയ വാക്‌സിന്‍ അഡ്‌മിനിസ്‌ട്രേഷന്‍ വിദഗ്‌ധ സമിതി തലവന്‍ ഡോ. എന്‍കെ അറോറയാണ് ഐസിഎംആര്‍ റിപ്പോര്‍ട് പങ്കുവച്ചത്. രാജ്യത്തെ വടക്കുകിഴക്കന്‍ സംസ്‌ഥാനങ്ങളിലും ദക്ഷിണേന്ത്യയിലെ ചില സംസ്‌ഥാനങ്ങളിലും കോവിഡ് വ്യാപനം കൂടുതലായി റിപ്പോര്‍ട് ചെയ്യപ്പെടുന്നുണ്ട്.
ഇവയില്‍ ഭൂരിഭാഗവും ഡെല്‍റ്റ വകഭേദം വന്ന കേസുകളാണ്. കൂടുതല്‍ പേര്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിലൂടെ മൂന്നാം തരംഗത്തെ ഫലപ്രദമായി നിയന്ത്രിക്കാൻ കഴിയുമെന്നും ഡോ. എന്‍കെ അറോറ വ്യക്‌തമാക്കി. വാക്‌സിനേഷനെ കുറിച്ച് ആളുകള്‍ കൂടുതലായി ബോധവാൻമാർ ആകേണ്ടതുണ്ടെന്നും ഡോ. എന്‍കെ അറോറ പറഞ്ഞു.
റഷ്യന്‍ നിര്‍മിത സ്‌പുട്‌നിക് വാക്‌സിന്‍, സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് വികസിപ്പിച്ച കോവിഷീല്‍ഡ്, ഭാരത് ബയോടെകിന്റെ കൊവാക്‌സിന്‍ എന്നിവയാണ് രാജ്യത്ത് നിലവിൽ ഉപയോഗിക്കുന്ന കോവിഡ് വാക്‌സിനുകള്‍. കോവിഷീൽഡ് അടക്കമുള്ള വാക്‌സിനുകൾ വകഭേദം വന്ന വൈറസുകളിലും ഫലപ്രദമാണെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
Read Also: ഉത്തരേന്ത്യയിൽ കനത്ത മഴ; മരിച്ചവരുടെ എണ്ണം 37 ആയി; ജാഗ്രത