ന്യൂഡെൽഹി: കേരളത്തിൽ നിപ വൈറസ് റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ ഓസ്ട്രേലിയയിൽ നിന്ന് ആന്റിബോഡി എത്തിക്കാൻ ഐസിഎംആർ (Indian Council of Medical Research). 20 ഡോസ് മോണോക്‌ളോണൽ ആന്റിബോഡി വാങ്ങുമെന്ന് ഐസിഎംആർ ഡയറക്‌ടർ ജനറൽ രാജീവ് ബാൽ അറിയിച്ചു. അടിയന്തിര ഘട്ടത്തിൽ പ്രത്യേക അനുമതിയോടെ മാത്രം നൽകുന്ന മരുന്നാണ് മോണോക്‌ളോണൽ ആന്റിബോഡി.
2018ൽ ആദ്യമായി നിപ റിപ്പോർട് ചെയ്‌ത ഘട്ടത്തിൽ ആന്റിബോഡി വാങ്ങിയിരുന്നുവെങ്കിലും പത്ത് രോഗികൾക്ക് നൽകാനുള്ള മരുന്ന് മാത്രമേ ബാക്കിയുള്ളൂവെന്നും അദേഹം അറിയിച്ചു. ഇന്ത്യയ്ക്ക് പുറത്ത് മോണോക്‌ളോണൽ ആന്റിബോഡി ഇതുവരെ 14 പേർക്ക് നൽകുകയും അവർ രോഗമുക്‌തി നേടുകയും ചെയ്‌തു.
നിപ വൈറസ് ബാധിച്ചവരുടെ മരണനിരക്ക് കോവിഡിനെ അപേക്ഷിച്ചു വളരെ കൂടുതലാണ്. കോവിഡ് മരണനിരക്ക് രണ്ടു മുതൽ മൂന്ന് ശതമാനം വരെയാണെങ്കിൽ 40 മുതൽ 70 ശതമാനം വരെയാണ് നിപ ബാധിതരുടെ മരണനിരക്ക്. വവ്വാലുകളിൽ നിന്ന് രോഗം മനുഷ്യരിലേക്ക് പടർന്നതിന് തെളിവ് കണ്ടെത്താൻ സാധിച്ചിട്ടില്ല. എന്നാൽ, മഴക്കാലത്താണ് വ്യാപനം ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ജില്ലയിൽ ആദ്യം മരിച്ചയാൾക്കും നിപയെന്ന് സ്‌ഥിരീകരിച്ചു. ഓഗസ്‌റ്റ് 30ന് മരിച്ച കുറ്റ്യാടി മരുതോങ്കര കള്ളാട് എടവലത്ത് മുഹമ്മദിനാണ് നിപ സ്‌ഥിരീകരിച്ചത്. ഇയാളിൽ നിന്നാണ് രണ്ടാമത് മരിച്ചയാൾക്ക് സമ്പർക്കമുണ്ടായത് എന്നാണ് ഇപ്പോഴത്തെ നിഗമനം. നിപ ബാധിച്ചു ആദ്യം മരിച്ചയാളുമായി നേരിട്ട് സമ്പർക്കം ഉണ്ടായിരുന്ന 39 വയസുകാരനും ഇന്ന് രോഗം സ്‌ഥിരീകരിച്ചിരുന്നു. ഇദ്ദേഹം ചെറുവണ്ണൂർ സ്വദേശിയാണ്.
സമ്പർക്കപ്പട്ടികയിൽ മറ്റു ജില്ലകളിൽ നിന്ന് ഉൾപ്പടെയുള്ളവരുടെ എണ്ണം 1080 ആയി. ഇതിൽ 327 ആരോഗ്യപ്രവർത്തകരാണ്. കോർപറേഷനിൽ ചെറുവണ്ണൂർ അഞ്ചു കിലോമീറ്റർ ചുറ്റളവിൽ കണ്ടെയ്‌ൻമെന്റ് സോൺ ആയിരിക്കും. അതേസമയം, കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കുള്ള അവധി അടുത്തയാഴ്‌ച ഞായറാഴ്‌ച വരെ നീട്ടി. ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലും ഒരാഴ്‌ച ക്‌ളാസുകൾ ഓൺലൈനായിരിക്കും.
Most Read| ഓൺലൈൻ വായ്‌പ ആപ്; നിയന്ത്രണത്തിന് പ്രത്യേക നിയമം കൊണ്ടുവരും- കേന്ദ്രമന്ത്രി