കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ ജുഡീഷ്യൽ കസ്‌റ്റഡിയിൽ കഴിയുന്ന മുൻമന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയിലും കസ്‌റ്റഡി അപേക്ഷയിലും മൂവാറ്റുപുഴ വിജിലൻസ് കോടതി ഇന്ന് വിധി പറയും. നിലവിൽ ഇബ്രാഹിം കുഞ്ഞ് ചികിൽസയിൽ കഴിയുന്ന ലേക് ഷോർ ആശുപത്രിയിൽ വച്ച് ചോദ്യം ചെയ്യാൻ അനുവദിക്കണമെന്ന വിജിലൻസിന്റെ ആവശ്യത്തിലും കോടതി ഇന്ന് തീരുമാനം പറയും.
ആരോഗ്യസ്‌ഥിതി മോശമാണെന്ന് കാണിച്ച് മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയതിന്റെ അടിസ്‌ഥാനത്തിൽ ഇബ്രാഹിം കുഞ്ഞിനെ തുടർചികിൽസക്കായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റണമെന്ന ആവശ്യത്തിൽ നിന്ന് വിജിലൻസ് പിൻമാറിയിരുന്നു. തുടർന്ന് നിലവിൽ ചികിൽസയിൽ കഴിയുന്ന ആശുപത്രിയിൽ വച്ചുതന്നെ ചോദ്യം ചെയ്യാൻ അനുമതി തേടുകയായിരുന്നു.
ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യസ്‌ഥിതി മോശമാണെന്ന ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ട് പരിഗണിച്ചാണ് ആശുപത്രി മാറ്റത്തിൽ നിന്ന് വിജിലൻസ് പിൻമാറിയത്. അസ്‌ഥികളിൽ അർബുദം ബാധിച്ച ഇബ്രാഹിം കുഞ്ഞിന് ലേക് ഷോറിലേതിന് സമാനമായ ചികിൽസ നൽകാൻ എറണാകുളത്തെ സർക്കാർ ആശുപത്രികളിൽ സൗകര്യമില്ലെന്നും ചികിൽസയിലുള്ള ആശുപത്രിയിൽ നിന്ന് മാറ്റരുതെന്നുമെന്നാണ് മെഡിക്കൽ ബോർഡ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞത്. നിലവിൽ രണ്ടാഴ്‌ചത്തെ ജുഡീഷ്യൽ കസ്‌റ്റഡിയിലാണ് ഇബ്രാഹിം കുഞ്ഞ്.
Also Read: പോലീസ് നിയമ ഭേദഗതി പിൻവലിക്കാനുള്ള ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു