ന്യൂഡെൽഹി: ലഹരിപ്പാർട്ടി കേസിൽ അറസ്‌റ്റിലായ ആര്യൻ ഖാന് വേണ്ടി ഒരു ലക്ഷം രൂപയുടെ ജാമ്യ ബോണ്ടിൽ ഒപ്പ് വച്ചത് ബോളിവുഡ് താരം ജൂഹി ചൗള. മുംബൈ സെഷൻസ് കോടതിയിൽ എത്തിയാണ് ജൂഹി ജാമ്യ ബോണ്ടിൽ ഒപ്പ് വച്ചത്. ആര്യൻ അറസ്‌റ്റിൽ കഴിയുന്ന മുംബൈ ആർതർ റോഡ് ജയിലിലേക്ക് ജാമ്യ രേഖകൾ എത്താൻ ഈ നടപടിക്രമം പൂർത്തിയാക്കണമെന്നും, ഇനി കുട്ടി വീട്ടിലെത്തുമെന്നത് വലിയ ആശ്വാസമാണെന്നും ജൂഹി മാദ്ധ്യമങ്ങളോട് വ്യക്‌തമാക്കി.
അതേസമയം ആര്യൻ ഖാൻ ഇന്ന് കൂടി ജയിലിൽ തുടരും. ജാമ്യ ഉത്തരവ് ജയിലിൽ എത്തേണ്ട സമയം കഴിഞ്ഞതിനെ തുടർന്നാണ് ആര്യന് ഇന്ന് പുറത്തിറങ്ങാൻ സാധിക്കാതിരുന്നത്. നാളെ രാവിലെ 6 മണിയോടെ മാത്രമേ ഇനി ജയിൽ അധികൃതർ ജാമ്യ രേഖകൾ സ്വീകരിക്കുകയുള്ളൂ. ഇതോടെ നാളെ രാവിലെ 8 മണിക്ക് ആര്യന് പുറത്തിറങ്ങാൻ സാധിക്കും. ഇന്നലെയാണ് മഹാരാഷ്‌ട്ര ഹൈക്കോടതി ആര്യൻ ഖാന് ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ ഒക്‌ടോബർ 3ആം തീയതിയാണ് ആഡംബര കപ്പലിൽ ലഹരിപ്പാർട്ടിക്കിടെ ആര്യൻ ഖാൻ ഉൾപ്പടെയുള്ളവരെ എൻസിബി അറസ്‌റ്റ് ചെയ്‌തത്. തുടർന്ന് 25 ദിവസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ ജാമ്യം ലഭിച്ചത്. അർബാസിൽ നിന്ന് പിടിച്ചെടുത്ത ചരസിന്റെ അളവ് ജയിൽവാസത്തിന് മതിയാവുന്നതല്ലെന്നും, ആര്യൻ ലഹരി ഉപയോഗിച്ചത് തെളിയിക്കാൻ എൻസിബി വൈദ്യപരിശോധന നടത്തിയിട്ടില്ലെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. ഈ വാദങ്ങൾ അംഗീകരിച്ചു കൊണ്ടാണ് ആര്യൻ ഖാന് ജാമ്യം ലഭിച്ചത്.
Read also: അച്ഛനെ പോലെ മകനും; പുനീത് രാജ്കുമാറിന്റെ കണ്ണുകള്‍ ദാനം ചെയ്‌തു