തിരുവനന്തപുരം: സംസ്‌ഥാന വനിത ശിശുവികസന വകുപ്പിന്റെ ആശ്വാസനിധി പദ്ധതിയിലൂടെ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ധനസഹായം നല്‍കുമെന്ന് അറിയിച്ച് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. അതിക്രമങ്ങള്‍ അതിജീവിച്ച സ്‍ത്രീകള്‍ക്കും കുട്ടികള്‍ക്കും അടിയന്തിര ധനസഹായം നല്‍കുന്ന പദ്ധതിയിലൂടെ ലൈംഗികാതിക്രമം, ആസിഡ് ആക്രമണം, ഗാര്‍ഹിക പീഡനം, ഹീനമായ ലിംഗവിവേചനം എന്നിങ്ങനെയുള്ള അതിക്രമങ്ങളെ അതിജീവിച്ചവര്‍ക്കാണ് ധനസഹായം നല്‍കുന്നത്.
ഓരോ വിഭാഗത്തിന്റേയും തീവ്രതയനുസരിച്ച് 25,000 രൂപ മുതല്‍ 2 ലക്ഷം രൂപ വരെ ധനസഹായം അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു.
2018 ലാണ് പദ്ധതി നടപ്പില്‍ വന്നത്. സ്‍ത്രീകളും കുട്ടികളും നേരിടുന്ന ഗുരുതരമായ ശാരീരിക മാനസിക ആരോഗ്യ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ ആശ്വാസമാകാനാണ് സര്‍ക്കാര്‍ ആശ്വാസനിധി പദ്ധതി നടപ്പാക്കിയത്. ഇതുവരെയായി 204 പേര്‍ക്ക് ഈ പദ്ധതിയിലൂടെ 1,56,10,000 രൂപ അനുവദിക്കാന്‍ സാധിച്ചതായി ശൈലജ ടീച്ചര്‍ വ്യക്‌തമാക്കി.
ഗാര്‍ഹിക പീഡനത്താലുണ്ടാകുന്ന ശാരീരികവും മാനസികവുമായ പരിക്കുകള്‍, മനുഷ്യക്കടത്തില്‍ നിന്നും രക്ഷപ്പെട്ട സ്‍ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ക്ക് 25,000 രൂപ മുതല്‍ 50,000 രൂപ വരെയാണ് സഹായ ധനം ലഭിക്കുക.
കൂടാതെ പോക്‌സോ ആക്റ്റിനു കീഴിലുള്ള ലൈംഗികാതിക്രമങ്ങള്‍, ബലാല്‍സംഗം, കൂട്ടബലാല്‍സംഗം, പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമങ്ങള്‍, അതിക്രമം നിമിത്തം ഗര്‍ഭം ധരിച്ചവര്‍, അംഗഭംഗം, ജീവഹാനി, ഗര്‍ഭസ്‌ഥ ശിശുവിന്റെ നഷ്‌ടം, വന്ധ്യത സംഭവിക്കല്‍, തീപ്പൊളളല്‍ ഏല്‍ക്കല്‍ എന്നിങ്ങനെയുള്ള അതിക്രമങ്ങള്‍ക്ക് 50,000 രൂപ മുതല്‍ 1 ലക്ഷം രൂപ വരെയും, ആസിഡ് ആക്രമണം നേരിട്ടവര്‍ക്ക് 1 ലക്ഷം മുതല്‍ 2 ലക്ഷം രൂപ വരെയുമാണ് സഹായധനം അനുവദിക്കുന്നത്.
ഇത്തരം കുറ്റകൃത്യങ്ങള്‍ രജിസ്‌റ്റര്‍ ചെയ്യപ്പെടുകയോ സ്വമേധയാ വെളിപ്പെടുകയോ ചെയ്‌താല്‍ കുട്ടികളുടെ പരാതിയുടെ അടിസ്‌ഥാനത്തില്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസറും, സ്‍ത്രീകളുടെ പരാതിയില്‍ വനിത സംരക്ഷണ ഓഫീസറും വിവിധ രേഖകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ടും ശുപാര്‍ശയും ഉള്‍പ്പടെ പരിശോധിച്ചാണ് സംസ്‌ഥാന തലത്തില്‍ നിന്ന് തുക അനുവദിക്കുക.
Read Also: ‘ഡെല്‍ഹിയില്‍ കോവിഡിന്റെ മൂന്നാം തരംഗം’; മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ