കണ്ണൂർ: ജില്ലയിൽ കെ-റെയിൽ സ്‌ഥലമേറ്റെടുക്കൽ വേഗത്തിലാക്കുന്നതിന് വേണ്ടിയുള്ള ഓഫിസ് അടുത്തയാഴ്‌ച പ്രവർത്തനം ആരംഭിക്കും. അശോകാ ആശുപത്രിക്ക് സമീപമാണ് ഓഫിസിനായി സ്‌ഥലം കണ്ടെത്തിയത്. സ്‌ഥലമേറ്റെടുപ്പ് നടപടികൾക്കായി സ്‌പെഷ്യൽ തഹസിൽദാരെയും, ഏഴ് ജീവനക്കാരെയും നിയമിച്ചു. പത്തുപേരെക്കൂടി ഉടൻ നിയമിക്കും.
ന്യൂമാഹി മുതൽ പയ്യന്നൂർ വരെ 63 കിലോമീറ്ററിൽ നിർമിക്കുന്ന കെ-റെയിൽ, കണ്ണൂർ താലൂക്കിലെ കണ്ണൂർ ഒന്ന്, കണ്ണൂർ രണ്ട്, എളയാവൂർ, ചെറുകുന്ന്, ചിറക്കൽ, എടക്കാട്, കടമ്പൂർ, കണ്ണപുരം, മുഴപ്പിലങ്ങാട്, പള്ളിക്കുന്ന്, പാപ്പിനിശേരി, വളപട്ടണം, കല്യാശേരി, പയ്യന്നൂർ താലൂക്കിലെ ഏഴോം, കുഞ്ഞിമംഗലം, മാടായി, പയ്യന്നൂർ, തലശേരി താലൂക്കിലെ ധർമടം, കോടിയേരി, തലശേരി, തിരുവങ്ങാട്, ന്യൂമാഹി എന്നീ വില്ലേജുകളിലൂടെ കടന്നുപോകും.
196 ഹെക്‌ടർ സ്‌ഥലമാണ് ഏറ്റെടുക്കുന്നത്. പള്ളിക്കുന്ന് മുതൽ പയ്യന്നൂർ വരെയുള്ള വില്ലേജുകളിൽ അലൈൻമെന്റിൽ കല്ലിടുന്നത് പൂർത്തിയായി. സാമൂഹ്യാഘാത പഠനത്തിനുള്ള കരാർ നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു. അവസാന ദിവസം നാളെയാണ്. 13ന് ടെൻഡർ തുറക്കും. സാമൂഹ്യാഘാത പഠന റിപ്പോർട് സർക്കാർ അംഗീകരിച്ചാൽ ഫോർ വൺ വിജ്‌ഞാപനം പുറപ്പെടുവിക്കാനാകും. ഇതിന് ശേഷം സർവേ ആരംഭിക്കാം.
നിലവിലുള്ള റെയിൽ പാതക്ക് സമാന്തരമായാണ് ജില്ലയിൽ ഭൂരിഭാഗം ദൂരവും കെ-റെയിൽ നിർമിക്കാൻ ഒരുങ്ങുന്നത്. വലിയ വളവുകൾ ഉള്ളയിടങ്ങളിൽ മാത്രമാണ് നിലവിലുള്ള പാതവിട്ട് സഞ്ചരിക്കുക. പ്രവൃത്തിയുടെ പുരോഗതി സംബന്ധിച്ച് എല്ലാ ആഴ്‌ചയും ഉന്നത അധികൃതരുടെ നേതൃത്വത്തിൽ വിലയിരുത്തലും നടക്കുന്നുണ്ട്.
Read Also: കുനൂർ ഹെലികോപ്‌ടർ ദുരന്തം; അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി