കോഴിക്കോട്: കെ-റെയില്‍ കടന്നുപോവുന്ന ജില്ലയിലെ ജനവാസ മേഖലകളെ രൂപരേഖയില്‍ നിന്നും ഒഴിവാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച പഠനത്തിന് ചുമതലയേല്‍പ്പിച്ച സ്വകാര്യ കമ്പനി ജനവാസകേന്ദ്രങ്ങള്‍ ഒഴിവാക്കിയ പുതിയ രൂപരേഖ കെ റെയിലിന് സമര്‍പ്പിച്ചുവെന്നാണ് സൂചനകള്‍. വെങ്ങാലി മുതല്‍ എലത്തൂര്‍ വരെ നിലവിലെ റെയില്‍ പാതക്ക് സമാന്തരമായാവും പുതിയ രൂപരേഖ പ്രകാരമുള്ള പാത.
എലത്തൂര്‍ റെയില്‍വേ സ്‌റ്റേഷൻ മുതല്‍ എലിവേറ്റഡ് പാതയായി ഹിന്ദുസ്‌ഥാന്‍ പെട്രോളിയം കമ്പനിക്ക് മുന്നിലൂടെ റോഡിന് സമാന്തരമായി കടന്നുപോകും. റെയിലിന് പടിഞ്ഞാറുഭാഗത്തുകൂടി കടന്നുപോവുന്ന പാത നാനൂറോളം കുടുംബങ്ങളെയും നിരവധി സ്‌ഥാപനങ്ങളെയും ബാധിക്കുന്നതായിരുന്നു. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. സ്ഥലം എംഎല്‍എ എകെ ശശീന്ദ്രന്‍ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്നാണ് കളക്‌ടറുടെ ഇടപെടലുണ്ടായത്.
ഇതിന് ശേഷമാണ് ജനവാസ കേന്ദ്രത്തിലൂടെയുള്ള പാതയുടെ രൂപരേഖ മാറ്റുന്നതിനായി പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടത്. ഇത് കണക്കിലെടുത്ത് സ്വകാര്യ കമ്പനി പഠനം നടത്തി പുതിയ രൂപരേഖ കെ-റെയിലിന് സമര്‍പ്പിച്ചു. പുതുക്കിയ അലൈന്‍മെന്റ് റിപ്പോര്‍ട്ട് എത്രയും പെട്ടെന്ന് സര്‍ക്കാരിന് സമര്‍പ്പിക്കാനാണ് അധികൃതരുടെ നീക്കം.
ജനകീയ സമരസമിതി നടത്തിയ സമരങ്ങളുടെയും സമര്‍പ്പിച്ച നിവേദനങ്ങളുടെയും അടിസ്‌ഥാനത്തിലാണ് പുതിയ രൂപരേഖ തയ്യാറാക്കിയത്. എന്നാല്‍ എലത്തൂര്‍ സിഎംസി ഗേള്‍സ് ഹൈസ്‌കൂളിന് പിറകിലുള്ള റെയില്‍വേയുടെ ട്രാൻസ്‌ഫോർമർ മാറ്റുന്നതിന് കേന്ദ്രത്തിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്. ഇതിനായി അപേക്ഷ സമര്‍പ്പിക്കുമെന്ന് എംഎല്‍എ എകെ ശശീന്ദ്രന്‍ അറിയിച്ചു.
Read Also: തദ്ദേശ തിരഞ്ഞെടുപ്പ്; മല്‍സരിക്കാനൊരുങ്ങി കാര്‍ഷിക പുരോഗമന സമിതി