കണ്ണൂര്‍: കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തിയ മുഖ്യമന്ത്രി മരണത്തിന്റെ വ്യാപാരിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. ഗുരുതര ചട്ടലംഘനമാണ് പിണറായി വിജയൻ നടത്തിയതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്‍റ്റിലൂടെ ആരോപിച്ചു.
സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവിനെയും വാളയാര്‍ അതിര്‍ത്തിയില്‍ നാട്ടുകാരെ സഹായിക്കാന്‍ പോയ യുഡിഎഫ് ജനപ്രതിനിധികളെയും പിണറായി വിശേഷിപ്പിച്ചത് മരണത്തിന്റെ വ്യാപാരി എന്നായിരുന്നു. എന്നാല്‍ താന്‍ ഉപയോഗിച്ച വാക്പ്രയോഗം പിണറായിയെ ഇപ്പോള്‍ തിരിഞ്ഞ് കൊത്തുകയാണെന്നും സുധാകരന്‍ പറഞ്ഞു.
ഏപ്രില്‍ നാലു മുതല്‍ മുഖ്യമന്ത്രിക്ക് കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതര്‍ വ്യക്‌തമാക്കിയിട്ടും ക്വാറന്റീനില്‍ പോവാതെ ധര്‍മ്മടത്തെ റോഡ് ഷോയില്‍ പങ്കെടുക്കുകയും ഏപ്രില്‍ ആറിന് വോട്ട് ചെയ്യുകയും ചെയ്‌തത് പ്രോട്ടോക്കോള്‍ ലംഘനം അല്ലേയെന്നും സുധാകരൻ ചോദിക്കുന്നു.
മാസ്‌ക് ശരിയായി ധരിച്ചില്ലയെന്ന കാരണത്താല്‍ പാവപ്പെട്ടവരുടെ പോക്കറ്റടിക്കുന്ന പോലീസിനെ നിയന്ത്രിക്കുന്ന പിണറായിക്ക് ഈ നാട്ടിലെ നിയമങ്ങള്‍ ബാധകമല്ലേ എന്നും സുധാകരൻ ചോദിച്ചു. കോവിഡ് കാല കേരളത്തെ ഭാവി തലമുറ വിലയിരുത്തുമ്പോള്‍ പിണറായിക്ക് ചാര്‍ത്താന്‍ മരണത്തിന്റെ വ്യാപാരി എന്ന ഒരു പേര് കൂടി ഉണ്ടാവുമെന്നും സുധാകരൻ പറയുന്നു.
Read also: പയ്യോളി ദേശീയപാതയിൽ വാഹനാപകടം; യുവാവിന് ദാരുണാന്ത്യം