തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് എതിരായ തന്റെ പരാമർശം മലബാറിലുള്ള ഉപമ മാത്രമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മുഖ്യമന്ത്രി പിണറായി വിജയൻ നായയാണെന്നല്ല താന്‍ പറഞ്ഞതെന്നും ചങ്ങല പൊട്ടിയ നായ എന്നത് മലബാറിലുള്ള ഒരു ഉപമയാണെന്നും കെ സുധാകരന്‍ വിശദീകരിച്ചു. ഭരണ സംവിധാനം ദുരുപയോഗം ചെയ്‌തതിനെ കുറ്റപ്പെടുത്തുകയാണ് താന്‍ ചെയ്‌തതെന്നും തന്റെ ഉപമ മുഖ്യമന്ത്രിക്ക് മോശമായി തോന്നുന്നെങ്കില്‍ പരാമര്‍ശം പിന്‍വലിക്കുന്നു എന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
‘മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തെല്ലാം പദങ്ങളാണ് മലയാളത്തിന് നല്‍കിയിട്ടുള്ളത്? കുലംകുത്തി, നികൃഷ്‌ടജീവി, മുതലായ പ്രയോഗങ്ങളെല്ലാം മലയാളത്തിന് മുഖ്യമന്ത്രി നല്‍കിയ സംഭാവനയാണ്. ഇങ്ങനെയുള്ള മുഖ്യമന്ത്രിക്ക് ഞാന്‍ പറഞ്ഞ ഉപമ കേട്ട് അദ്ദേഹത്തെ ഞാന്‍ നായയെന്ന് വിളിച്ചതായി തോന്നിയെങ്കില്‍ ഞാന്‍ പരാമര്‍ശം പിന്‍വലിക്കുന്നു. തൃക്കാക്കരയിലെത്തി മുഖ്യമന്ത്രി പണം ധൂര്‍ത്തടിക്കുന്നുവെന്നാണ് താന്‍ പറഞ്ഞത്. സംസ്‌ഥാനത്ത് വലിയ സാമ്പത്തിക പ്രതിസന്ധിയുള്ളപ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പണം ധൂര്‍ത്തടിക്കുവെന്നാണ് താന്‍ ചൂണ്ടിക്കാട്ടിയത്. തന്റെ പരാമര്‍ശം ഉപതെരഞ്ഞെടുപ്പില്‍ വിവാദമാക്കാം എന്ന കരുതേണ്ട. ഇതൊന്നും ജനങ്ങളോട് വിലപ്പോകില്ല’- സുധാകരന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ചങ്ങല പൊട്ടിയ പട്ടിയെ പോലെയാണെന്നായിരുന്നു കെ സുധാകരന്റെ ആക്ഷേപം. ഒരു സ്വകാര്യ ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കെപിസിസി അധ്യക്ഷൻ വിവാദ പരാമർശം നടത്തിയത്. ‘അയാളെ നിയന്ത്രിക്കാൻ ആരുമില്ല’ എന്നായിരുന്നു സുധാകരന്റെ മറ്റൊരു പരാമർശം. ‘ചങ്ങലയിൽ നിന്നും പൊട്ടിയ പട്ടി എങ്ങനെയാണ് അതു പോലെ നടക്കുകയല്ലേ മുഖ്യമന്ത്രി. അയാളെ നിയന്ത്രിക്കാനും പറഞ്ഞു മനസിലാക്കാനും ആരുമില്ല. തേരാ പാരാ നടക്കുകയാണ്’, എന്നിങ്ങനെ പോകുന്നു മുഖ്യമന്ത്രിക്കെതിരെയുള്ള അധിക്ഷേപം.
Read also: ബ്രണ്ണനിൽ ഓടിയ ഓട്ടം മറന്നുകാണില്ല; സുധാകരനോട് വീണാ ജോർജ്