തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ സുധാകരന് എതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വിമർശനങ്ങളിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല. കേരളത്തിലെ മുഖ്യമന്ത്രിക്ക് ഒരു നിലവാരം വേണം, ആ നിലവാര തകർച്ചയാണ് ഇന്നലെ സുധാകരന് എതിരെ നടത്തിയ പത്രസമ്മേളനം തെളിയിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ജനങ്ങൾ കാണുന്നത് കോവിഡ് വിവരങ്ങൾ അറിയാൻ വേണ്ടിയാണ്. കോവിഡിന് വേണ്ടിയുള്ള പത്രസമ്മേളനത്തിൽ ഇതുപോലുള്ള വിവാദവിഷയങ്ങൾ പരാമർശിക്കാൻ പാടില്ലാത്തതാണ്. പ്രതിപക്ഷത്തെ കടന്നാക്രമിക്കാൻ പലപ്പോഴും ഈ പത്രസമ്മേളനങ്ങൾ പിണറായി വിജയൻ ദുരുപയോഗം ചെയ്‌തിട്ടുണ്ട്. ഇരിക്കുന്ന കസേരയുടെ മഹത്വം മനസിലാക്കി വേണം സംസാരിക്കേണ്ടത്. കെ സുധാകരന് എതിരായ പരാമർശത്തിൽ ശക്‌തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
കുട്ടിക്കാലത്തും വിദ്യാഭ്യാസ കാലത്തും നടന്ന കാര്യങ്ങൾ ചികഞ്ഞെടുത്ത് പറയേണ്ട ഒരു കാര്യവും ഇപ്പോഴിവിടെ ഇല്ല. സുധാകരൻ എവിടെയാണ് മുഖ്യമന്ത്രിക്ക് എതിരെ പറഞ്ഞതെന്ന് അറിയില്ലെന്ന് ചെന്നിത്തല പറഞ്ഞു. ഇനി അങ്ങനെ പറഞ്ഞാൽ പോലും മുഖ്യമന്ത്രി ഇങ്ങനെയാണോ പ്രതികരിക്കേണ്ടതെന്ന് ചെന്നിത്തല ചോദിച്ചു.
ഒരു കാരണവശാലും ചെയ്യാൻ പാടില്ലാത്ത നിലവാരമില്ലാത്ത പ്രതികരണമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. മരംമുറി വിവാദത്തിൽ നിന്ന് രക്ഷപ്പെടാനാണ് ഈ ആരോപണങ്ങളെന്നും, ജനം ഇതൊന്നും വെച്ചുപൊറുപ്പിക്കില്ലെന്നും ചെന്നിത്തല വ്യക്‌തമാക്കി.
തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാൻ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പദ്ധതിയിട്ടിരുന്നെന്ന് മുഖ്യമന്ത്രി ഇന്നലെ വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. ബ്രണ്ണൻ കോളേജ് കാലത്ത് തന്നെ ചവിട്ടി വീഴ്‌ത്തിയെന്ന കെ സുധാകരന്റെ അഭിമുഖത്തിലെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. സുധാകരന് മോഹങ്ങൾ പലതുമുണ്ടാകുമെന്നും എന്നാൽ വിചാരിക്കുന്നത് പോലെ തന്നെ വീഴ്‌ത്താൻ കഴിയില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു.
Read also: പോലീസിനെ കണ്ട് ഭയന്നോടി; 16കാരൻ ആത്‍മഹത്യ ചെയ്‌ത നിലയിൽ