കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പോക്‌സോ കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. ഗോവിന്ദൻ ഉയർത്തിയ ആരോപണം പൂർണമായും തള്ളിയാണ് സുധാകരൻ രംഗത്തെത്തിയത്. മനസാ വാചാ തനിക്ക് പോക്‌സോ കേസുമായി ബന്ധവുമില്ലെന്നും ആരോപണത്തിന് പിന്നിൽ സിപിഎം ആണെന്നും കെ സുധാകരൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
പീഡനം നടക്കുമ്പോൾ സുധാകരൻ അവിടെ ഉണ്ടായിരുന്നുവെന്ന് അതിജീവിത മൊഴി നൽകിയെന്നായിരുന്നു എംവി ഗോവിന്ദൻ ആരോപിച്ചത്. എന്നാൽ, ഈ ആരോപണം പൂർണമായും സുധാകരൻ തള്ളി. താനവിടെ ഉണ്ടായിരുന്നുവെന്ന് അതിജീവിത പറഞ്ഞിട്ടില്ല. സാക്ഷികളാരും പറഞ്ഞിട്ടില്ല. അതിജീവിത നൽകാത്ത മൊഴി സിപിഎമ്മിന് എങ്ങനെ കിട്ടിയെന്ന് വ്യക്‌തമാക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
ആരോപണം തെളിയിച്ചാൽ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കുമെന്നും സുധാകരൻ പ്രഖ്യാപിച്ചു. 164 രഹസ്യമൊഴിയാണ് പെൺകുട്ടി നൽകിയത്. അതെങ്ങനെ സിപിഎമ്മിന് ലഭ്യമായെന്നതിൽ വ്യക്‌തത വരുത്തണമെന്നും സുധാകരൻ പറഞ്ഞു. ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കുറ്റത്തിന് മോൻസൻ മാവുങ്കലിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. കേസിൽ എറണാകുളം പോക്‌സോ കോടതിയാണ് വിധി പറഞ്ഞത്. ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് മോൻസന്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞത്.
ഇതിന് പിന്നാലെ ഇന്നാണ് എംവി ഗോവിന്ദൻ സുധാകരന്റെ പങ്കിനെ കുറിച്ച് വിശദീകരിച്ചത്. പീഡനം നടക്കുമ്പോൾ കെ സുധാകരൻ മാവുങ്കലിന്റെ വീട്ടിലുണ്ടായിരുന്നു എന്നാണ് അതിജീവിതയുടെ മൊഴി. പത്രവാർത്തയുണ്ടെന്നും ക്രൈം ബ്രാഞ്ചും ഇക്കാര്യം പറയുന്നുണ്ടെന്നും ഗോവിന്ദൻ ആരോപിച്ചിരുന്നു. പീഡനവിവരം അറിഞ്ഞിട്ടും ഇടപെടാത്ത കുറ്റകൃത്യത്തിന് ഒത്താശ ചെയ്യലാണ്. ക്രൈം ബ്രാഞ്ച് സുധാകരനെതിരെ പുതിയ കേസെടുക്കണമെന്നും എംവി ഗോവിന്ദൻ ആവശ്യപ്പെട്ടിരുന്നു.
Most Read: സംസ്‌ഥാനത്ത് ഇന്ന് മുതൽ കാലവർഷം സജീവമാകും; വ്യാപക മഴക്ക് സാധ്യത