കോഴിക്കോട്: മുസ്‌ലിം ലീഗിനെ എൻഡിഎയിലേക്ക് ക്ഷണിച്ച ബിജെപി സംസ്‌ഥാന വൈസ് പ്രസിഡണ്ടും ദേശീയ നിർവാഹക സമിതി അംഗവുമായ ശോഭാ സുരേന്ദ്രനെ തള്ളി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുസ്‌ലിം ലീഗുമായും സിപിഎമ്മുമായും ബിജെപിക്കോ എൻഡിഎക്കോ ഒരു ബന്ധവുമുണ്ടാകില്ലെന്ന് സുരേന്ദ്രൻ വ്യക്‌തമാക്കി. ആ പാർട്ടികളുമായുള്ള ബന്ധം ഉപേക്ഷിച്ച് ബിജെപിയിലേക്ക് വരുന്നവരെ സ്വീകരിക്കുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
ഇന്നലെയാണ് മുസ്‌ലിം ലീഗിനെ എന്‍ഡിഎ സഖ്യ കക്ഷിയിലേക്ക് ശോഭാ സുരേന്ദ്രൻ സ്വാഗതം ചെയ്‌തത്. ക്രൈസ്‌തവ, മുസ്‌ലിം സമുദായത്തോട് ബിജെപിക്ക് യാതൊരു വിരോധവുമില്ലെന്നും മുസ്‌ലിം ലീഗ് ഉൾപ്പടെയുള്ള പാര്‍ട്ടികളെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്യുന്നു എന്നുമായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രസ്‌താവന.
മുസ്‌ലിം ലീഗിനോട് സിപിഎമ്മിന് മൃദു സമീപനമാണെന്നും കോൺഗ്രസിന് അർഹതപ്പെട്ട പരിഗണന മുസ്‌ലിം ലീഗ് നൽകുന്നില്ലെന്നും സുരേന്ദ്രൻ ആരോപിച്ചു. കൂടുതൽ സീറ്റുകൾ സമ്മർദ്ദത്തിലൂടെ നേടാനാണ് മുസ്‌ലിം ലീഗ് ശ്രമിക്കുന്നത്. ഇതുവരെ കിട്ടിയ ഒരു സീറ്റു പോലും ലീഗ് വിട്ടുകൊടുത്തിട്ടില്ല. ഇതൊന്നും യുഡിഎഫിലെ ആഭ്യന്തര പ്രശ്‌നം മാത്രമായി കാണാനാവില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
Also Read: യുഡിഎഫിന്റെ സീറ്റുവിഭജന ചർച്ച മാറ്റിവെച്ചു