തിരുവനന്തപുരം: സംസ്‌ഥാന ബിജെപി അധ്യക്ഷനായി സുരേഷ് ഗോപിയെ ചുമതലപ്പെടുത്താൻ കേന്ദ്രനേതൃത്വം നീക്കം നടത്തുന്നു എന്ന വാര്‍ത്തയില്‍ പ്രതികരിച്ച് കെ സുരേന്ദ്രന്‍. സുരേഷ് ഗോപി അധ്യക്ഷ സ്‌ഥാനത്തേക്ക് വരുമെന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടി പറയാൻ താൽപര്യമില്ലെന്നും താന്‍ അധ്യക്ഷപദം ഏറ്റെടുത്തകാലം മുതല്‍ തന്നെ മാറ്റാന്‍ മാദ്ധ്യമങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷമാണ് സുരേന്ദ്രന്റെ പ്രതികരണം.
എന്നാൽ കേന്ദ്രമന്ത്രി വി മുരളീധരനോ ഇപ്പോഴത്തെ സംസ്‌ഥാന പ്രസിഡണ്ടോ പറഞ്ഞാലും സംസ്‌ഥാന അധ്യക്ഷനാവാൻ തനിക്ക് താൽപര്യമില്ല എന്നാണ് സുരേഷ് ഗോപിയുടെ നിലപാട്. രാഷ്‌ട്രീയക്കാരാണ് പ്രസിഡണ്ടാകേണ്ടത്, സിനിമാക്കാരല്ല. മോദിയോ അമിത് ഷായോ തന്നോട് പ്രസിഡണ്ട് പദം സ്വീകരിക്കാൻ പറയില്ലെന്നും സുരേഷ് ഗോപി വ്യക്‌തമാക്കിയിരുന്നു.
അതേസമയം മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ഒരാഴ്‌ചയ്‌ക്കകം ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. കേസിലെ നിർണായ തെളിവുകളിൽ ഒന്നായ മൊബൈൽ ഫോൺ നഷ്‌ടപ്പെട്ടു എന്നായിരുന്നു സുരേന്ദ്രൻ നേരത്തെ മൊഴി നൽകിയിരുന്നത്. എന്നാൽ ഈ ഫോൺ ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
Read also: ബിജെപി സംസ്‌ഥാന പ്രസിഡണ്ട് സ്‌ഥാനം ഏറ്റെടുക്കില്ല; സുരേഷ് ഗോപി