തിരുവനന്തപുരം: കടയ്‌ക്കാവൂർ പോക്‌സോ കേസില്‍ ആരോപണ വിധേയയായ യുവതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാൻ ഹൈക്കോടതി നിർദേശം നല്‍കി.
കേസിന്റെ അടിയന്തര സ്വഭാവം കണക്കിലെടുത്താണ് ഹരജി വേഗത്തിൽ പരിഗണിക്കുന്നത്. മനുഷ്യാവകാശ സംഘടനകളുടെ കൂടി സഹകരണത്തോടെയാണ് യുവതി ജാമ്യത്തിനായുള്ള ശ്രമങ്ങൾ നടത്തുന്നത്. നേരത്തെ യുവതി സമർപ്പിച്ച ജാമ്യാപേക്ഷ തിരുവനന്തപുരം പോക്‌സോ കോടതി തള്ളിയിരുന്നു.
അതേസമയം ഇരയായ കുട്ടിയുടെ മാനസിക – ശാരീരിക നില പരിശോധിക്കുന്നതിനായി, കുട്ടികളുടെ മാനസികാരോഗ്യ വിദഗ്‌ധനുൾപ്പെടുന്ന വിശദമായ മെഡിക്കൽ ബോർഡിന് രൂപം നൽകാൻ പോലീസ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് കത്ത് നൽകി.
കേസിൽ പോലീസിനെതിരായ ആക്ഷേപങ്ങൾ അന്വേഷിക്കുന്നതിന്റെ ഭാഗമായി ഇന്നലെ ഐജി ഹർഷിത അട്ടല്ലൂരി കേസ് ഡയറി വിളിപ്പിച്ചിരുന്നു. ഇത് പരിശോധിച്ച ശേഷം പ്രാഥമിക റിപ്പോർട്ട് ഉടനെ സമർപ്പിക്കാനുള്ള നീക്കത്തിലാണ് ഐജി.
വിശദമായ വിവരങ്ങൾ തേടുന്നതിന്റെ ഭാഗമായാണ് കേസ് ഡയറി വിളിപ്പിച്ചത്. പോലീസ് നടപടിക്രമങ്ങളിൽ വീഴ്‌ചയുണ്ടായോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.
Also Read: മണിപ്പൂരിൽ രണ്ട് മാദ്ധ്യമ പ്രവർത്തകരെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്‌റ്റ് ചെയ്‌തു