കൊച്ചി: കടയ്‌ക്കാവൂർ പോക്‌സോ കേസില്‍ കുട്ടിയുടെ അമ്മ നല്‍കിയ ജാമ്യഹരജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കുട്ടി മൊഴി നല്‍കിയത് പിതാവിന്റെ സമ്മര്‍ദ്ദത്താലാണ് എന്നും കേസ് കെട്ടിച്ചമച്ചതാണ് എന്നുമാണ് അമ്മയുടെയും ബന്ധുക്കളുടെയും വാദം.
ഡിസംബര്‍ 28 മുതല്‍ റിമാന്‍ഡില്‍ കഴിയുന്ന കുട്ടിയുടെ അമ്മ തിരുവനന്തപുരം പോക്‌സോ കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം, പ്രതിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ജാമ്യ ഹരജിയെ എതിര്‍ത്തു കൊണ്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കൂടാതെ ചില മരുന്നുകള്‍ നല്‍കിയതായുള്ള കുട്ടിയുടെ മൊഴിയടക്കമുള്ള കാര്യങ്ങളും സർക്കാർ കോടതിയിൽ വ്യക്‌തമാക്കിയിരുന്നു. ഇത് സംബന്ധിച്ച കേസ് ഡയറിയും ഹാജരാക്കിയിരുന്നു.
കുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് അമ്മയെ അറസ്‌റ്റ് ചെയ്‌തത്. 2017 മുതൽ 2019 വരെ മാതാവ് മകനെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. എന്നാൽ ഭർത്താവ് നിയമപരമായി വിവാഹബന്ധം വേർപെടുത്താതെ രണ്ടാമത് വിവാഹം കഴിക്കുന്നത് തടയാൻ ശ്രമിച്ചതിന് പ്രതികാരമായി കെട്ടിച്ചമച്ച കേസാണിതെന്നാണ് അമ്മയുടെ വാദം.
Read Also: ലൈഫ് മിഷൻ കേസ്; സർക്കാരിന്റെ ഹരജി തിങ്കളാഴ്‌ച സുപ്രീം കോടതി പരിഗണിക്കും