ന്യൂഡെൽഹി: വടക്കാഞ്ചേരി ലൈഫ് മിഷൻ ക്രമക്കേടിൽ സിബിഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്‌ഥാന സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി തിങ്കളാഴ്‌ച പരിഗണിക്കും. ജസ്‌റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. ലൈഫ് മിഷനിൽ സിബിഐ അന്വേഷണം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കേരളം ഹരജി നൽകിയത്.
കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് സംസ്‌ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. എഫ്‌സിആർഎ ചട്ടലംഘനം ഉണ്ടായിട്ടില്ലെന്നും ഹരജിയിൽ ചൂണ്ടിക്കാണിക്കുന്നു. സിബിഐ രജിസ്‌റ്റർ ചെയ്‌ത എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരും കരാർ കമ്പനി ഉടമ സന്തോഷ് ഈപ്പനും നൽകിയ ഹരജികൾ ഹൈക്കോടതി തള്ളിയിരുന്നു.
യുഎഇ കോൺസുലേറ്റുമായി പദ്ധതിക്ക് ധാരണ പത്രം ഉണ്ടാക്കിയതിൽ തന്നെ ദുരൂഹതയുണ്ട്. ഉദ്യോഗസ്‌ഥ തലത്തിൽ അഴിമതിയുണ്ടായെന്ന് മനസിലാക്കുന്നു, ഇക്കാര്യത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് പറഞ്ഞാണ് ഹൈക്കോടതി ഹരജികൾ തള്ളിയത്.
എന്നാൽ ഉദ്യോഗസ്‌ഥ തലത്തിൽ നടക്കുന്ന അഴിമതിയുടെ ബാധ്യത നയപരമായ തീരുമാനെമടുത്ത മുഖ്യമന്ത്രിയുടെ മേലോ മറ്റ് മന്ത്രിമാരുടെ മേലോ ചുമത്താൻ കഴിയില്ലെന്നും കോടതി വ്യക്‌തമാക്കിയിരുന്നു.
Read Also: സംസ്‌ഥാനത്ത് ‘ഓപ്പറേഷന്‍ സ്‌ക്രീന്‍’ നിര്‍ത്തിവെച്ചു