കൊച്ചി: കാക്കനാട് ലഹരിമരുന്ന് കേസിൽ എക്‌സൈസ് അന്വേഷണം വ്യാപിപ്പിക്കുന്നു. പ്രതികളിൽ നിന്ന് ലഹരിമരുന്ന് വാങ്ങിയവരെയും ഇവർക്ക് മരുന്ന് നൽകിയവരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
പ്രതി മുഹമ്മദ് ഫവാസിന്റെ സംഘത്തിൽ നിന്ന് ആരെല്ലാമാണ് എംഡിഎംഎ വാങ്ങിയതെന്നാണ് എക്‌സൈസ് ക്രൈം ബ്രാഞ്ച് പ്രധാനമായും അന്വേഷിക്കുന്നത്. പ്രതികളുടെ ഫോൺ വിവരങ്ങൾ പരിശോധിക്കും. പ്രതികൾ ലോക്ക്‌ഡൗൺ കാലത്ത് നടത്തിയ ലഹരി പാർട്ടികളെ കുറിച്ചും എക്‌സൈസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.
കൊച്ചിക്ക് പുറമേ കോഴിക്കോടും പ്രതികൾ പാർട്ടി നടത്തിയതായാണ് വിവരം. പത്ത് പേരിൽ താഴെ മാത്രം ആളുകളാണ് ഈ പാർട്ടികളിൽ പങ്കെടുത്തിരുന്നത്. ഇവരെ കണ്ടെത്താൻ വിവിധ അപ്പാർട്മെന്റുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. അപ്പാർട്മെന്റുകളിലെ രേഖകളും സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം പരിശോധിക്കും.
കേസിൽ ആദ്യം അറസ്‌റ്റിലായ അഞ്ചുപേരെ സെപ്‌റ്റംബർ 31 വരെയാണ് കസ്‌റ്റഡിയിൽ വിട്ടിട്ടുളളത്. ഇവരെ തിരികെ കോടതിയിൽ ഹാജരാക്കിയ ശേഷം പിന്നീട് അറസ്‌റ്റ് ചെയ്‌ത ത്വയിബ എന്ന യുവതിയുമായി തെളിവെടുപ്പ് നടത്താനാണ് എക്‌സൈസിന്റെ തീരുമാനം.
ഇതിനിടെ പ്രതികളായ മുഹമ്മദ് ഫവാസ്, ശ്രീമോൻ എന്നിവരെ ചെന്നൈയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൂട്ടുപ്രതികളായ കോഴിക്കോട് സ്വദേശി ഷബ്‌ന, ത്വയിബ എന്നീ യുവതികൾക്കൊപ്പം ഇവർ പുതുച്ചേരിയിലെ റോസ് കോട്ടേജിൽ താമസിച്ചതിന്റെ രേഖകളും അന്വേഷണ സംഘം കണ്ടെത്തി. ഇവർക്ക് ലഹരിമരുന്ന് നൽകിയവരെ കണ്ടെത്താൻ ചെന്നൈയിലും അന്വേഷണം നടത്തുന്നുണ്ട്.
Also Read: ‘പുഷ്‌പം’ പോലെ വാക്‌സിൻ നൽകി പുഷ്‌പലത; അഭിനന്ദിക്കാൻ മന്ത്രി നേരിട്ടെത്തി