കൊച്ചി: കളമശേരിയിൽ കൺവെൻഷൻ സെന്ററിൽ ഉണ്ടായ സ്‌ഫോടനത്തിൽ പൊള്ളലേറ്റ് ചികിൽസയിലായിരുന്നു 12-കാരി മരിച്ചു. മലയാറ്റൂർ സ്വദേശി ലിബിനയാണ് മരിച്ചത്. ഇതോടെ കളമശേരി സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ഇന്ന് പുലർച്ചെ 12.40നാണ് മരണം സ്‌ഥിരീകരിച്ചത്. കുട്ടിക്ക് 90 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു.
എറണാകുളം കുറുപ്പംപടി സ്വദേശി ലയോണ പൗലോസ് (60), തൊടുപുഴ സ്വദേശി കുമാരി (53) എന്നിവരാണ് ആദ്യം മരിച്ചത്. 25 ഓളം പേർ ചികിൽസയിലാണ്. അപകടത്തിന് പിന്നാലെ മരിച്ച ലയോണ പൗലോസിനെ വൈകിട്ടാണ് തിരിച്ചറിഞ്ഞത്. ലയോണയെ കാണാതായതിനെ തുടർന്ന് ബന്ധു പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് രാത്രി വൈകി മൃതദേഹം തിരിച്ചറിഞ്ഞത്. ലയോണ ഒറ്റക്കാണ് കൺവെൻഷനെത്തിയത്.
യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലാണ് ഇന്നലെ രാവിലെ 9.40ഓടെ സ്‌ഫോടനമുണ്ടായത്. സംഭവത്തിൽ പ്രതിയായ എറണാകുളം കടവന്ത്ര സ്വദേശി ഡൊമിനിക് മാർട്ടിൻ പോലീസിൽ കീഴടങ്ങിയിരുന്നു. ഇയാൾ നിലവിൽ പോലീസ് കസ്‌റ്റഡിയിലാണ്. പ്രതി കൊച്ചിയിലെ തമ്മനത്തെ വീട്ടിൽ വെച്ചാണ് സ്‌ഫോടക വസ്‌തു തയ്യാറാക്കിയതെന്നാണ് പോലീസ് പറയുന്നത്.
ഫോർമാനായ ഡൊമിനിക് മാർട്ടിന് സാങ്കേതിക അറിവുണ്ട്. സ്‌ഫോടനം നടത്തിയതിന്റെ തലേന്ന് ഡൊമിനിക് ബോംബ് നിർമിച്ചുവെന്നാണ് പോലീസ് പറയുന്നത്. യൂട്യൂബ് നോക്കിയാണ് ബോംബ് നിർമിക്കാൻ പഠിച്ചതെന്നും ഡൊമിനിക് പോലീസിനോട് പറഞ്ഞിട്ടുണ്ട്. ഡൊമിനിക് മാർട്ടിൻ ഒറ്റയ്‌ക്കാണ് കൃത്യം നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം. മറ്റാരുടെയും സഹായം ലഭിച്ചതിന് തെളിവില്ലെന്നും പോലീസ് പറയുന്നു.
ഇയാൾ ബോംബ് നിർമാണത്തിന് ആവശ്യമായ സാമഗ്രികൾ എവിടെ നിന്ന് ലഭിച്ചുവെന്നത് ഉൾപ്പടെ കണ്ടെത്തേണ്ടതുണ്ട്. ഡൊമിനിക് മാർട്ടിനെ ഇന്ന് തെളിവെടുപ്പിനായി സംഭവ സ്‌ഥലത്തേക്ക് കൊണ്ടുവന്നേക്കും. യഹോവ സാക്ഷികൾ കൂട്ടായ്‌മയോടുള്ള ആദർശപരമായ അഭിപ്രായ ഭിന്നതയെ തുടർന്നുള്ള പ്രതിഷേധമായാണ് സ്‌ഫോടനം നടത്തിയതെന്ന് ഇയാൾ വെളിപ്പെടുത്തി. 16 വർഷമായി യഹോവ സാക്ഷികളിൽ അംഗമാണെന്നും ഡൊമിനിക് അവകാശപ്പെട്ടു.
അതിനിടെ, മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉച്ചയോടെ കളമശേരിയിൽ എത്തും. കളമശേരി സംഭവത്തിന്റെ പശ്‌ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗം ഇന്ന് നടക്കും. രാവിലെ പത്ത് മണിക്കാണ് യോഗം. എല്ലാ പാർട്ടി പ്രതിനിധികളെയും ക്ഷണിച്ചിട്ടുണ്ട്. വിദ്വേഷം ഉളവാക്കുന്ന പ്രചാരങ്ങൾ ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയും സാമൂഹിക മാദ്ധ്യമ ഇടപെടലുകളിൽ പുലർത്തേണ്ട ജാഗ്രതയും ചർച്ചയാകും. തുടർന്ന് സർവകക്ഷി വാർത്താ സമ്മേളനവും നടക്കും.
Most Read| സഞ്ചാരികളെ സ്വാഗതം ചെയ്‌ത് ചൈനയിലെ ഹൗടൗവൻ ‘പ്രേതനഗരം’