ചെന്നൈ: നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നടനും മക്കള്‍ നീതി മയ്യം (എംഎൻഎം) നേതാവുമായ കമല്‍ഹാസന്‍ കോയമ്പത്തൂർ സൗത്തിൽ നിന്ന് ജനവിധി തേടും. മക്കള്‍നീതി മയ്യം സ്‌ഥാനാർഥികളുടെ രണ്ടാം ഘട്ട പട്ടിക കമൽഹാസൻ ഇന്ന് പുറത്തിറക്കി. കമല്‍ഹാസന്റെ കന്നിപ്പോരാട്ടമാണ് നടക്കുന്നത്. ചെന്നൈയിലാണ് കമല്‍ഹാസന്‍ മൽസരിക്കുന്ന കാര്യം അറിയിച്ചത്.
മക്കൾ നീതി മയ്യം 154 സീറ്റുകളിൽ മൽസരിക്കുമെന്ന് കമൽഹാസൻ നേരത്തെ വ്യക്‌തമാക്കിയിരുന്നു. ആകെ 234 സീറ്റുകളാണ് തമിഴ്‍നാട്ടിലുള്ളത്. ബാക്കി 80 സീറ്റുകളിൽ സഖ്യ കക്ഷികൾ മൽസരിക്കും. രണ്ട് സഖ്യ കക്ഷികളും 40 സീറ്റുകളിൽ വീതമാവും മൽസരിക്കുക.
അതേസമയം ഡിഎംകെ നേതാവ് സ്‌റ്റാലിന്റെ മകന്‍ ഉദയനിധി സ്‌റ്റാലിന്‍ ചെപ്പോക്ക്-ട്രിപ്ളികെയിന്‍ മണ്ഡലത്തില്‍ നിന്ന് മൽസരിക്കും. 173 മണ്ഡലങ്ങളിലെ സ്‌ഥാനാർഥി പട്ടിക ഡിഎംകെ പുറത്തിറക്കി. ഡിഎംകെയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥിയായ സ്‌റ്റാലിന്‍ കൊളത്തൂര്‍ മണ്ഡലത്തില്‍ നിന്ന് മൽസരിക്കും. എടപ്പാടിയില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരെ സമ്പത്ത് കുമാറിനെയാണ് ഡിഎംകെ കളത്തിലിറക്കുന്നത്.
സുരേഷ് രാജന്‍, കണ്ണപ്പന്‍, അവുദൈയ്യപ്പന്‍ തുടങ്ങിയ പ്രധാന നേതാക്കളെല്ലാം സ്‌ഥാനാർഥി പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്, സിപിഎം, സിപിഐ, മുസ്‌ലിം ലീഗ്, എംഡിഎംകെ, വിസികെ തുടങ്ങിയ പാര്‍ട്ടികളുമായി സഖ്യമായിട്ടാണ് ഡിഎംകെ മൽസരിക്കുന്നത്.
Also Read: കോൺഗ്രസ് സ്‌ഥാനാർഥി പട്ടിക; വീണ്ടും കലങ്ങിമറിയുന്നു